'താത്കാലികാശ്വാസം'; മ്യാൻമറിൽ കുരുങ്ങിയ മലയാളിയടക്കം ഒമ്പത് പേർ തിരിച്ചെത്തി

By Web TeamFirst Published Nov 10, 2022, 9:14 AM IST
Highlights

ജോലി വാ​ഗ്ദാനം ചെയ്താണ് മലയാളികളടക്കമുള്ളവരെ മ്യാൻമറിലേക്ക് എത്തിച്ചത്. ഒരു ചൈനീസ് കമ്പനിയാണ് ഇവരെ കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം

ചെന്നൈ : മ്യാന്മറിൽ സായുധ സംഘം  തടവിലാക്കിയ ഒരു മലയാളി ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ തിരിച്ചെത്തി. രണ്ട് മാസം നീണ്ട അനിശ്വിതത്വത്തിനാണ് ഇതോടെ താത്കാലിക ആശ്വാസമായത്. തിരുവനന്തപുരം പാറശാല  സ്വദേശിയായ വൈശാഖ് രവീന്ദ്രനാണ് തിരിച്ചെത്തിയത മലയാളി. ഇന്ന് രാവിലെ ഇവർ ചെന്നൈയിൽ വിമാനമിറങ്ങി. എന്നാൽ ഇനിയും മലയാളികളടക്കമുള്ള ഇന്ത്യക്കാർ തടവിലുണ്ട്.

ജോലി വാ​ഗ്ദാനം ചെയ്താണ് മലയാളികളടക്കമുള്ളവരെ മ്യാൻമറിലേക്ക് എത്തിച്ചത്. ഒരു ചൈനീസ് കമ്പനിയാണ് ഇവരെ കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇവരെ തടവിലാക്കിയ സംഘത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മ്യാൻമറിൽ എത്തിച്ച ശേഷം സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഇവരെ ഉപയോ​ഗിച്ചത്. 

കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ഇവരിൽ 13 പേർ മടങ്ങിയെത്തിയിരുന്നു. അന്ന് മടങ്ങിയെത്തിയവരിൽ എല്ലാവരും തമിഴ്നാട് സ്വദേശികളായിരുന്നു.
ഇപ്പോൾ ഒമ്പത് പേരാണ് തിരിച്ചെത്തിയിരിക്കുന്നത്. തമിഴ്നാട് പ്രവാസി കാര്യ മന്ത്രി സെഞ്ചി മസ്താനും നോർക്ക റൂട്ട്സ് പ്രതിനിധിയും  ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു. 

തടവിലാക്കിയ സംഘം ഇവരെ മ്യാൻമർ - തായ്ലന്റ് അതിർത്തിയിൽ ഉപേക്ഷിക്കുകയായിരുന്നു. കാടും പുഴയും കടന്ന് വഞ്ചിയിൽ ഇവർ തായ്ലന്റിലെ മിയോസോട്ട് ന​ഗരത്തിലെത്തുകയായിരുന്നു. ഇവരെ തായ്ലന്റ് പൊലീസും എമി​ഗ്രേഷൻ വിഭാ​ഗവും അറസ്റ്റ് ചെയ്തു. യാത്രാരേഖകൾ ഇല്ലാതെ തായ്ലന്റിൽ കഴിഞ്ഞതിന് 26 ദിവസം ഇവർ രാജ്യത്ത്  തടവ് ശിക്ഷ അനുഭവിച്ചു. ഇതിനിടയിൽ ഇവർ വാട്സ്ആപ്പിലൂടെ ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. വൈശാഖ് രവിന്ദ്രന് ടിക്കറ്റ് ലഭ്യമാക്കിയത് കേരള സർക്കാരാണ്. ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവർ കേരളത്തിലേക്ക് തിരിച്ചു. കന്യാകുമാരി മധുര തെങ്കാശി ഭാ​ഗത്തുള്ളവരാണ് മറ്റുള്ളവർ. 

Read More : ഇക്വറ്റോറിയൽ ഗിനിയിൽ തടവിലായ ഇന്ത്യക്കാർ യുദ്ധക്കപ്പലിലും ചരക്കുകപ്പലിലുമായി തുടരുന്നു

click me!