
ഹുബ്ബള്ളി: ഭാര്യ പീഡിപ്പിക്കുന്നു എന്നാരോപിച്ച് ആത്മഹത്യ ചെയ്ത കര്‍ണാടക സ്വദേശി പീറ്റര്‍ ഗൊല്ലപള്ളിയുടെ അമ്മ മരുമകള്‍ക്കെതിരിരെ രംഗത്ത്. മരുമകള്‍ തന്‍റെ മകനെ വഞ്ചിക്കുകയായിരുന്നെന്നും ബഹുമാനിച്ചിരുന്നില്ലെന്നും റബേക്കാമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഇരുവരും ഒരുമിച്ച് ഗോവയിലേക്ക് യാത്ര പോയപ്പോള്‍ അവള്‍ യാത്ര മുടക്കി പാതിവഴിക്ക് തിരിച്ചു വന്നു, അവള്‍ക്ക് വിവാഹേതര ബന്ധമുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് റബേക്കാമ്മ പ്രധാനമായും ആരോപിക്കുന്നത്.
അധ്യാപികയായിരുന്ന മരുമകള്‍ വീട്ടിലെത്താന്‍ രാത്രി വൈകുമെന്നും സ്വന്തം അഛനമ്മമാരോടൊപ്പം താമസിക്കാന്‍ വാശിപിടിക്കുമെന്നും, അവള്‍ ഇടയ്ക്കിടെ കണ്ടുമുട്ടുന്ന ആളെ കുറിച്ച് മകന്‍ ചോദ്യം ചെയ്താന്‍ അത് നിഷേധിക്കുകയും തന്‍റെ വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ അവകാശം ഇല്ലെന്ന നിലപാടെടുക്കുകയും ചെയ്യുമെന്നും റബേക്കാമ്മ പറഞ്ഞു.
അടിക്കടിയുള്ള തർക്കങ്ങൾ കാരണം പീറ്ററിന്‍റെ ഭാര്യ വീട്ടിൽ നിന്ന് മാറി താമസിക്കുകയും വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും പൊലീസ് പറഞ്ഞു. കർണാടകയിലെ ഹുബ്ബള്ളിയിൽ തിങ്കളാഴ്ചയാണ് പീറ്റർ തൂങ്ങിമരിച്ചത്. വിവാഹമോചന ഹർജി കോടതിയിൽ വാദം കേൾക്കാൻ നിശ്ചയിച്ച ദിവസം തന്നെ അയാള്‍ ആത്മഹത്യയ്ക്ക് തിരഞ്ഞെടുത്തു.
"ഭാര്യയുടെ പീഡനം" മൂലമാണ് താന്‍ ആത്മഹത്യ ചെയ്തതെന്ന് പീറ്റർ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയതായി റിപ്പോർട്ടുകളുണ്ട്.