
ദില്ലി: ആദ്യ ഘട്ടം പത്മ പുരസ്കാരങ്ങൾ വിരണം ചെയ്തു. ആലപ്പുഴ മുതുകുളം സ്വദേശി പരിസ്ഥിതി പ്രവര്‍ത്തകയായ കൊല്ലക്കയില്‍ ദേവകിയമ്മ പത്മശ്രീ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. 131ല്‍ 66 പുരസ്കാരങ്ങളാണ് ഇന്ന് വിതരണം ചെയ്തത്. അടുത്ത ഘട്ടത്തില്‍ ബാക്കി വിതരണം ചെയ്യും. തീയതി അറിയിച്ചിട്ടില്ല. നടന്‍ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശന്‍, ജസ്റ്റിസ് കെ ടി തോമസ്, കലാമണ്ഡലം വിമല മേനോന്‍ എന്നിങ്ങനെ കേരളത്തില്‍ നിന്ന് പത്മ പുരസ്കാരങ്ങൾക്ക് അര്‍ഹരായ മറ്റുള്ളവര്‍ക്ക് അടുത്ത ഘട്ടം പുരസ്കാരങ്ങൾ നല്‍കും.
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളം അഭിമാനനേട്ടമാണ് സ്വന്തമാക്കിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും സാഹിത്യകാരൻ പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം. സാഹിത്യ വിഭാഗത്തിലാണ് പി നാരായണന് പുരസ്കാരം പ്രഖ്യാപിച്ചത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരില്‍ ഒരാളായ നാരായണൻ ബി ജെ പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി (1967-77), ദേശീയ നിര്‍വാഹക സമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആർ എസ് എസിന്‍റെ കേരളത്തിലെ താത്വികാചാര്യൻ എന്ന നിലയിലും നാരായണൻ അറിയപ്പെടാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam