
ഛണ്ഡിഗഡ്: വിവാഹപ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി. യുവതീ യുവാക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ നിയമമനുസരിച്ച് ഒരുമിച്ച് ജീവിക്കാന്‍ എല്ലാവിധ അവകാശവുമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അല്‍ക സരിന്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.
ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്നും മാതാപിതാക്കളുടെ ഭീഷണിയുണ്ടെന്നും ആരോപിച്ച് 19കാരിയും 20കാരനും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിര്‍ണ്ണയിക്കാനാവില്ല, ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണം. ജീവിതത്തില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം വളരെ പ്രധാനപ്പെട്ടതാണ്. പ്രായപൂര്‍ത്തിയായ മക്കള്‍ എങ്ങനെ ജീവിക്കണെന്ന് തീരുമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലെന്നും അവര്‍ക്ക് 'ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍' ജീവിക്കാമെന്നും കോടതി വ്യക്തമാക്കി.
യുവതിയും യുവാവും നല്‍കിയ ഹര്‍ജ്ജിയില്‍ നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഫത്തേഗഡ് സാഹിബ് സീനിയർ പൊലീസ് സൂപ്രണ്ടിന് കോടതി നിർദേശം നൽകി. 19 കാരനായ പെണ്‍കുട്ടിയും 20 കാരനായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇതോടെ കഴിഞ്ഞ 20 ന് പെണ്‍കുട്ടി വീട് വിട്ടിറങ്ങി യുവാവിനൊപ്പം താമസം തുടങ്ങി. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയും യുവാവും കോടതിയെ സമീപിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam