
ചണ്ഡീഗഡ്: മുൻ കേന്ദ്രമന്ത്രി ബിരേന്ദർ സിംഗ് ബി ജെ പി വിട്ടു. നാളെ കോൺഗ്രസിൽ ചേരുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. മകൻ ബ്രിജേന്ദർ സിംഗ് കോൺഗ്രസിൽ ചേർന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ബിരേന്ദറും പാര്‍ട്ടി മാറുന്നത്. ബിരേന്ദർ സിങ്ങിൻ്റെ ഭാര്യയും ഹരിയാനയിലെ മുൻ ബി ജെ പി എംഎൽഎയുമായ പ്രേം ലതയും ബിജെപിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്.
ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്നും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് രാജിക്കത്ത് അയച്ചുവെന്ന് ദില്ലിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിരേന്ദർ സിംഗ് അറിയിച്ചത്. 2014-19 കാലഘട്ടത്തിൽ ബിജെപി എംഎൽഎയായിരുന്ന ഭാര്യ പ്രേം ലതയും പാർട്ടി വിട്ടു. നാളെ കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. നാല് പതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് 10 വർഷം മുമ്പാണ് ബിരേന്ദർ സിംഗ് ബിജെപിയിൽ ചേർന്നത്.
അദ്ദേഹത്തിന്‍റെ മകൻ മാർച്ച് 10ന് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ബിരേന്ദർ ബിജെപി വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് ഡിഡി രജ്പുത് ബിജെപിയിൽ ചേരുകയായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച്ച രജ്പുത് കോൺഗ്രസ് വിട്ടിരുന്നു.
തുടർന്ന് ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീലിന്റെ സാന്നിധ്യത്തിലാണ് ഡിഡി രജ്പുത് ബിജെപി അംഗത്വം എടുത്തത്. സംസ്ഥാനത്തെ പ്രമുഖ ക്ഷത്രീയ സമുദായ നേതാവാണ് ഡിഡി രജ്പുത്. ഡിഡി രജ്പുത്തിനൊപ്പം നിരവധി ക്ഷത്രിയ സമുദായ നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...