
ദില്ലി: കഴിഞ്ഞ ദിനങ്ങൾ ദുർഘടം നിറഞ്ഞതാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. തൻ്റെ പിതാവും മരിച്ചത് അപകടത്തിലാണ്. ആ വേദന എത്രയെന്ന് നന്നായറിയാം. അപകടം നടന്നയുടൻ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിൽ ഗുജറാത്ത് സർക്കാരിൻ്റെയും നല്ല പിന്തുണ കിട്ടിയെന്നും മന്ത്രി പറഞ്ഞു. അപകടത്തിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞത്.
കണ്ടെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വളരെ വേഗം അന്വേഷണം തുടങ്ങി. കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കും. ബ്ലാക്ക്ബോക്സ് ഇന്നലെ കണ്ടെടുത്തു. ബ്ലാക്ക്ബോക്സിലെ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് ഉന്നതതല സമിതി രൂപീകരിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി. എല്ലാ മേഖലയിലുള്ളവരും സമിതിയിലുണ്ട്. 3 മാസത്തെ സമയമാണ് റിപ്പോർട്ടിനായി നൽകിയിരിക്കുന്നത്. വളരെ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരും. ബോയിംഗ് സർവീസിൽ കൂടുതൽ ജാഗ്രതയുണ്ടാകും. പരിശോധനക്കായി നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും. സുരക്ഷയുടെ കാര്യത്തിലും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങളും പിന്തുണ നൽകണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. ഡിഎൻഎ പരിശോധന തുടരുകയാണ്. എത്രയും വേഗം നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷയിൽ വിട്ടുവീഴ്ചയില്ല. എഐബി സാങ്കേതിക തലത്തിൽ അന്വേഷിക്കും. ഉന്നതതല സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച നടക്കുമെന്നും അറിയിച്ച മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. യഥാസമയം കൃത്യമായ വിവരങ്ങൾ അറിയിക്കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ടേക്ക് ഓഫിന് മുൻപ് എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അഹമ്മദാബാദ് വിമാന ദുരന്തത്തെ കുറിച്ച് ഉച്ചയ്ക്ക് 2 മണിയോടെയാണ് മന്ത്രാലയത്തിൽ വിവരം ലഭിച്ചതെന്ന് വ്യോമയാന സെക്രട്ടറിയും വാർത്താസമ്മേലനത്തിൽ പറഞ്ഞു. വിമാനം ടേക്ക് ഓഫ് ചെയ്ത് അൽപസമയത്തിനുള്ളിൽ വീണു. മെയ് ഡെ കോൾ ലഭിച്ചു. എന്നാൽ എടിസിക്ക് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും സെക്രട്ടറി പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് 2 കി.മീ ദൂരത്തിലാണ് ദുരന്തം നടന്നത്. വ്യോമയാന മന്ത്രിയടക്കം സ്ഥലത്തെത്തി. 650 അടി ഉയരത്തിൽ നിന്നാണ് വിമാനം വീണത്. ദില്ലിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുമ്പോൾ വിമാനം സാങ്കേതിക പ്രശ്നങ്ങളൊന്നും കാട്ടിയില്ല. എഐബ യും, ഉന്നത തല സമിതിയും അന്വേഷിക്കുന്നുണ്ടെന്നും വ്യോമയാന സെക്രട്ടറി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam