
തിരുവനന്തപുരം: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണതുമായി ബന്ധപ്പെട്ട് യാത്രക്കാരൻ പകർത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദില്ലിയിൽ നിന്ന് അഹമ്മദാബാദ് വഴി ലണ്ടനിലേക്ക് പറന്ന വിമാനത്തിൽ ദില്ലിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സ പകർത്തിയ ദൃശ്യങ്ങളാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിലുള്ള തകരാറുകൾ സംബന്ധിച്ചാണ് ആകാശ് വത്സ് ഈ വീഡിയോയിൽ ചൂണ്ടിക്കാട്ടിയത്.
യാത്ര അവസാനിപ്പിച്ച ശേഷം ട്വിറ്ററിൽ പങ്കുവെക്കാനായാണ് താൻ ഈ വീഡിയോ പകർത്തിയതെന്നും തകരുന്നതിന് മിനിറ്റുകൾക്ക് മുൻപ് താൻ ഈ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നും ആകാശ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ പട്ടികയിൽ 169 ഇന്ത്യക്കാരുണ്ട്. 53 ബ്രിട്ടീഷുകാർ, 7 പോർച്ചുഗീസ് പൗരൻമാർ, കാനഡയിൽ നിന്നുള്ള ഒരാളുമുണ്ടായിരുന്നു എന്നാണ് വിവരം. യാത്രക്കാരിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു.