
ദില്ലി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്. കേരളത്തിൽ നിന്ന് എം പിമാരായ എം കെ രാഘവൻ, അടൂർ പ്രകാശ്, ടി എൻ പ്രതാപൻ ഹൈബി ഈഡൻ, ജെബി മേത്തർ എന്നിവർ നിരീക്ഷകരാകും. എ പി അനിൽകുമാർ, വി എസ് ശിവകുമാർ എന്നിവരും പട്ടികയിലുണ്ട്. കർണാടക പോളിംഗ് ബൂത്തിലെത്താൻ ഏറെക്കുറെ നൂറ് ദിവസത്തിൽ മാത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം അധികം വൈകാതെ ഉണ്ടായേക്കുമെന്ന വിലയിരുത്തലുകൾക്കിടെ സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടവും വെല്ലുവിളിയും ശക്തമാകുകയാണ്. സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ രാമ ക്ഷേത്രത്തെച്ചൊല്ലിയും ലൗ ജിഹാദിനെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ പോര് രൂക്ഷമായിരുന്നു. ജെ ഡി എസിന്‍റെ സിറ്റിംഗ് സീറ്റായ രാമനഗരയിൽ അയോധ്യ മോഡലിൽ രാമ ക്ഷേത്രം പണിയുമെന്ന് കർണാടക മന്ത്രി അശ്വഥ് നാരായണൻ പ്രഖ്യാപിച്ചതാണ് ഏറ്റവും ഒടുവിലെ അധ്യായം.
ഇതിനിടെ മംഗളുരുവിൽ തീവ്രഹിന്ദു സംഘടനകൾ ലൗ ജിഹാദിൽ നിന്ന് ഹിന്ദു പെൺകുട്ടികളെ രക്ഷിക്കാനെന്ന പേരിൽ ഹെൽപ് ലൈൻ' തുടങ്ങിയതും പോര് രൂക്ഷമാക്കിയിട്ടുണ്ട്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് പര്യടനം പൂർത്തിയാക്കി മടങ്ങിയിരുന്നു. ജെ ഡി എസിന് വീഴുന്ന ഓരോ വോട്ടും കോൺഗ്രസിനുള്ളതാണെന്നാണ് വോട്ടർമാരോട് ഷാ പറഞ്ഞത്. ഇതിനെല്ലാമിടയിലാണ് രാമനെ ച്ചൊല്ലി കർണാടകത്തിൽ നേതാക്കൾ തമ്മിൽ വാക്പോര് ശക്തമാകുന്നത്. ജെ ഡി എസിന്‍റെ സിറ്റിംഗ് സീറ്റും യുവനേതാവ് നിഖിൽ കുമാരസ്വാമി ജനവിധി തേടുന്ന സീറ്റുമായ രാമനഗരയിലെ രാമദേവര ഹിൽസിൽ രാമക്ഷേത്രം പണിയുമെന്നാണ് വിദ്യാഭ്യാസമന്ത്രി അശ്വത്ഥ് നാരായണന്‍റെ പ്രഖ്യാപനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam