തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു.പാർട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുൻ കശ്മീര്‍ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ്

ദില്ലി: ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി വിട്ടവർ തറവാട്ടിലേക്ക് തിരികെ വകയാണ്, സന്തോഷത്തിന്‍റെ നിമിഷങ്ങളണിതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കൂടുതൽ ആളുകളെ ഭാരത് ജോഡോ യാത്ര കോൺഗ്രസിലേക്ക് അടുപ്പിക്കുന്നുണ്ട്. പോയവർ ഇനിയും തിരികെ വരും, സമാന മനസ്കരായ പാർട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കശ്മീർ മുൻ ഉപമുഖ്യമന്ത്രി, മുൻ പി സി സി അധ്യക്ഷൻ, എം എൽ മാരടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാർട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുൻ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു. ഭാരത് ജോഡോ യാത്ര പുത്തൻ പ്രതീക്ഷ നൽകുന്നുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.