
അമൃത്സർ: ഖലിസ്ഥാൻ വാദി നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിംഗിന്‍റെ ഭാര്യയെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യുന്നു. ലണ്ടനിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയ അമൃത്പാൽ സിംഗിന്‍റെ ഭാര്യ കിരൺ ദീപ് കൗറിനെ പൊലീസ് തടയുകയായിരുന്നു. ഇതിന് ശേഷം കിരൺ ദീപ് കൗറിനെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോകുകയും ചെയ്തു.
ലണ്ടൻ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പായിരുന്നു അമൃത്‌സർ വിമാനത്താവളത്തിൽ വച്ച് കിരൺ ദീപ് കൗറിനെ പൊലീസ് തടഞ്ഞത്. അമൃത്‌സറിലെ ശ്രീ ഗുരുറാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വകുപ്പാണ് ഇവരെ ആദ്യം തടഞ്ഞുവച്ചത്. പിന്നീട് പൊലീസെത്തി ചോദ്യം ചെയ്യലിനായി കൊണ്ടുപോകുകയായിരുന്നു. ഉച്ചയ്ക്ക് 2:30 ന് ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യ ഫ്ലൈറ്റിൽ ബിർമിംഗ്ഹാമിലേക്ക് പോകാനായിരുന്നു കിരൺ ദീപ് കൗർ എത്തിയത്. 12:20 ന് കിരൺ ദീപ് കൗർ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലെത്തി. എന്നാൽ എമിഗ്രേഷൻ വിഭാഗത്തിലുള്ളവർ യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി.
യുകെയിൽ നിന്നുള്ള എൻ ആർ ഐ ആയ കിരൺദീപ് കൗർ അടുത്തിടെയാണ് അമൃത്പാൽ സിംഗിനെ വിവാഹം കഴിച്ചത്. അമൃത്പാൽ ഒളിവിൽ പോയ ശേഷം ഇവരെയും പൊലീസ് നിരീക്ഷിച്ചിരുന്നു. കിരൺദീപ് കൗറിൽ നിന്ന് ഭർത്താവ് എവിടെയാണെന്ന് അറിയാനാകുമോയെന്നാണ് പൊലീസ് നോക്കുന്നത്.
അതേസമയം പഞ്ചാബ് പൊലീസിന് മുമ്പാകെ കീഴടങ്ങില്ലെന്നാണ് അമൃത്പാൽ സിംഗ് ഏറ്റവും ഒടുവിലായി പുറത്തുവിട്ട വീഡിയോയിലും പറഞ്ഞത്. താൻ കീഴടങ്ങില്ലെന്നും ഉടൻ തന്നെ ജനങ്ങളുടെ മുൻപിൽ എത്തുമെന്നുമാണ് മാർച്ച് 31 ന് പുറത്തുവിട്ട വീഡിയോയിൽ അമൃത്പാൽ വ്യക്തമാക്കിയത്. താൻ ഒളിവിൽ അല്ലെന്നും രാജ്യം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അന്ന് അമൃത്പാൽ പറഞ്ഞിരുന്നു. അതേസമയം അമൃത്പാലിനായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam