
വിജയവാഡ: ജീവനൊടുക്കിയ ടെക്കി യുവതിയുടെ മൃതദേഹവുമായി ബന്ധുക്കൾ കാമുകന്റെ വീട്ടിലെത്തിയത് നാടകീയരംഗങ്ങൾക്കിടയാക്കി. കാമുകൻ മൃതദേഹത്തിൽ താലിചാർത്തണമെന്നും കാമുകന്റെ നാട്ടിൽ സംസ്കാരം നടത്തണമെന്നും ആവശ്യപ്പെട്ടാണ് യുവതിയുടെ ബന്ധുക്കൾ എത്തിയത്. ഇതോടെ ഇരുവീട്ടുകാരും തമ്മിൽ തർക്കവും നേരിയതോതിൽ സംഘർഷവുമുണ്ടായി. ഒടുവിൽ മൃതദേഹം കാമുകന്റെ നാട്ടിൽ സംസ്കരിക്കാൻ അനുവദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ കൊണ്ടുരുപാഡു സ്വദേശിനിയായ കീർത്തി(24)യുടെ സംസ്കാരവുമായി ബന്ധപ്പെട്ടാണ് തർക്കങ്ങളുണ്ടായത്. മുംബൈയിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലിചെയ്തിരുന്ന കീർത്തി ജൂലായ് 14-നാണ് മുംബൈയിലെ പിജി ഹോസ്റ്റലിൽവെച്ച് ജീവനൊടുക്കിയത്. കാമുകനായ സായ് സുമന്തുമായുള്ള പ്രണയം തകർന്നതും കാമുകൻ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പരാതി.
ഖത്തറിൽ എൻജിനീയറായി ജോലിചെയ്യുന്ന സായ് സുമന്ത് ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലെ പൊണ്ടുരു സ്വദേശിയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് സായ് സുമന്തും കീർത്തിയും പരിചയപ്പെട്ടതെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. കഴിഞ്ഞ എട്ടുവർഷമായി ഇരുവരും പ്രണയത്തിലാണെന്നും പറയുന്നു.
സായ് സുമന്ത് വിവാഹത്തിന് വിസമ്മതിച്ചതോടെയാണ് മുംബൈയിലെ ഹോസ്റ്റലിൽവെച്ച് കീർത്തി ജീവനൊടുക്കിയതെന്നാണ് ആരോപണം. കാമുകന്റെ നാട്ടിൽവേണം തന്റെ മൃതദേഹം സംസ്കരിക്കേണ്ടതെന്ന് കീർത്തി ജീവനൊടുക്കുന്നതിന് മുൻപ് പറഞ്ഞിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഇതനുസരിച്ചാണ് ബന്ധുക്കൾ കീർത്തിയുടെ മൃതദേഹവുമായി സുമന്തിന്റെ നാട്ടിലെത്തിയത്.
സുമന്ത് മൃതദേഹത്തെ താലി ചാർത്തണമെന്നും പൊണ്ടുരുവിൽ സംസ്കരിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, സുമന്ത് നാട്ടിൽ ഇല്ലായിരുന്നു. ഇതോടെ സുമന്ത് തിരികെ വരണമെന്നും താലി ചാർത്തണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ കുത്തിയിരുന്നു. തുടർന്നാണ് ഇരുവീട്ടുകാരും തമ്മിൽ തർക്കമുണ്ടായത്. ഇത് നേരിയ സംഘർഷത്തിലും കലാശിച്ചു. ഒടുവിൽ പൊണ്ടുരുവിൽ യുവതിയുടെ സംസ്കാരം നടത്താമെന്ന് സുമന്തിന്റെ ബന്ധുക്കൾ സമ്മതിച്ചു. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. തുടർന്ന് യുവതിയുടെ മൃതദേഹം പൊണ്ടുരു ഗ്രാമത്തിൽ തന്നെ സംസ്കരിച്ചു. അതേസമയം, യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ആന്ധ്രാ പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam