പാലക്കാട് ഡിവിഷന് കീഴിൽ തിരൂർ, പരപ്പനങ്ങാടി, തലശ്ശേരി, നിലമ്പൂർ റോഡ് സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിലെ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളുമാണ് വെള്ളിയാഴ്ച ഉദ്ഘാടനംചെയ്തത്. തമിഴ്നാട്ടിൽ അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച ചെന്നൈ പാർക്ക്, ചിന്നസേലം, കൂനൂർ റെയിൽവേ സ്റ്റേഷനുകളും ഉദ്ഘാടനംചെയ്തു.
ജലന്ധർ/ചെന്നൈ: അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ നവീകരിച്ച 75 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. പഞ്ചാബിലെ ജലന്ധർ കാന്റ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനവും നിർവഹിച്ചത്. മറ്റുസ്റ്റേഷനുകളിൽ വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം പ്രദർശിപ്പിച്ചു.
കേരളത്തിലെ ആറ് സ്റ്റേഷനുകളും വെള്ളിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സ്റ്റേഷനുകളിലുണ്ട്. പാലക്കാട് ഡിവിഷന് കീഴിൽ തിരൂർ, പരപ്പനങ്ങാടി, തലശ്ശേരി, നിലമ്പൂർ റോഡ് സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിലെ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളുമാണ് വെള്ളിയാഴ്ച ഉദ്ഘാടനംചെയ്തത്. തമിഴ്നാട്ടിൽ അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച ചെന്നൈ പാർക്ക്, ചിന്നസേലം, കൂനൂർ റെയിൽവേ സ്റ്റേഷനുകളും ഉദ്ഘാടനംചെയ്തു.
2023-ലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി അവതരിപ്പിച്ചത്. ഏകദേശം 71,000 കോടി രൂപ ചെലവഴിച്ച് രാജ്യത്തെ തിരഞ്ഞെടുത്ത 1300-ഓളം സ്റ്റേഷനുകൾ നവീകരിക്കാനും ആധുനികവൽക്കരിക്കാനുമായിരുന്നു പദ്ധതി. സ്റ്റേഷൻ കെട്ടിടങ്ങളുടെ നവീകരണം, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ, അത്യാധുനിക വിശ്രമമുറികൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് അമൃത് ഭാരത് പദ്ധതിയിലൂടെ സ്റ്റേഷനുകളിൽ നടപ്പാക്കുന്നത്. കേരളത്തിലെ തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ റോഡ്, ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്തു.


