
ചെന്നൈ: ചെന്നൈ അണ്ണാ സർവ്വകലാശാല ബലാത്സംഗ കേസിൽ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവ്. 30 വർഷം പരോൾ പോലും അനുവദിക്കരുതെന്ന് ചെന്നൈ മഹിളാ കോടതി ഉത്തരവിട്ടു. വിധി സ്വാഗതം ചെയ്ത മുഖ്യമന്ത്രി സ്റ്റാലിൻ, കേസ് രാഷ്ട്രീയ ആയുധം ആക്കിയ പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. ഇരുട്ടിന്‍റെ മറവിൽ 19കാരിയോട് അതിക്രമം കാട്ടിയ നരാധമൻ 30 വർഷം ഇനി ജയിലറയുടെ ഇരുട്ടിൽ തന്നെ കഴിയും. കഴിഞ്ഞ ഡിസംബറിൽ അണ്ണാ സർവ്വകലാശാല ക്യാംപസിൽ വച്ച് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ശേഷം നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച ബിരിയാണി വിൽപ്പനക്കാരൻ ജ്ഞാനശേഖരന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പരമാവധി ശിക്ഷ തന്നെ ചെന്നൈ മഹിളാ കോടതി വിധിച്ചു.
ബലാത്സംഗ കുറ്റത്തിന് ജീവപര്യന്തം തടവ് അനുഭവിക്കണം. കുറഞ്ഞത് 30 വർഷം ജയിലിന് പുറത്തുവിടരുത്. പരോളോ ശിക്ഷായിളവോ അനുവദിക്കാൻ പാടില്ല. മറ്റ് 10 വകുപ്പുകളിലായി 34 വർഷവും 4 മാസവും തടവും വിധിച്ച കോടതി, 90,000 രൂപ പിഴയും ചുമത്തി. ജയിലിൽ ഒരു പ്രത്യേക പരിഗണനയും ഇയാൾക്ക് നൽകരുതെന്നും കോടതി ഉത്തരവിട്ടു. പ്രായമായ അമ്മയുടെയും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകളുടെയും പേര് പറഞ്ഞ് ശിക്ഷായിളവിന് അപേക്ഷിച്ച ജ്ഞാനശേഖരന്‍റെ വാദങ്ങളെല്ലാം കോടതി തള്ളി.
അഞ്ച് മാസത്തിനുള്ളിൽ പെൺകുട്ടിക്ക് നീതി ഉറപ്പാക്കാനാകും വിധം കാര്യക്ഷമമായി കേസ് അന്വേഷിച്ച പൊലീസിനെ കോടതി പ്രശംസിക്കുകയും ചെയ്തു. സ്റ്റാലിൻ സർക്കാരിനെ പ്രതിരോധത്തിലാക്കിയ കേസിലെ ശിക്ഷാ വിധിയും കോടതി പരാമർശവും പ്രതിപക്ഷത്തിനുളള അടിയായി അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഒരു പെൺകുട്ടി നേരിട്ട ദുരനുഭവം രാഷ്ടീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചവർ ലജ്ജിക്കണമെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.