
ദില്ലി: മദ്യനയക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി. 15 ദിവസത്തേക്ക് റൗസ് അവന്യു കോടതി കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണിത്. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്രിവാള്‍ പറഞ്ഞതായി ഇഡി അവകാശപ്പെട്ടു. ഈ സാഹചര്യത്തിൽ ഇവര്‍ക്കെതിരെ കൂടി ഇഡി നടപടിയിലേക്ക് കടന്നേക്കും.
വൈകിട്ട് നാല് മണിയോടെയാണ് കെജ്രിവാളിനെ തിഹാർ ജയിലില്‍ എത്തിച്ചത്. ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ച എഎപി പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞത് തിഹാർ ജയലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രത്യേക ഡയറ്റിനുള്ള സൗകര്യവും ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ലഭ്യമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അറസ്റ്റിനെതിരെ കെജ്രിവാള്‍ സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്രിവാള്‍ കഴിയുക. അന്വേഷണവുമായി കെജ്രിവാള്‍ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് തനിക്ക് അറയില്ലെന്ന മറുപടി പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണെന്നും ഇഡി കോടതിയില്‍ കുറ്റപ്പെടുത്തി. കെജ്രിവാള്‍ താൻ ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങളുടെ പാസ്‍വേര്‍ഡുകള്‍ നല്‍കാൻ തയ്യാറാകുന്നില്ലെന്നും ഇഡി വാദിച്ചു. ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ആവശ്യം. ഭാവിയില്‍ തങ്ങളുടെ കസ്റ്റഡി ആവശ്യം വരുമെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു. പ്രതികളിലൊരാളായ വിജയ് നായർ ബന്ധപ്പെട്ടിരുന്നത് തന്നോടല്ലെന്നും അതിഷിയോടും സൗരഭ് ഭരദ്വാജിനോടുമാണെന്ന് കെജ്രിവാള്‍ പറഞ്ഞതായി ഇഡി അവകാശവാദം ബിജെപി കെജ്രിവാളിനെതിരെ ആയുധമാക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam