കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻ ഡി എ സഖ്യത്തിലേക്ക് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ ക്ഷണിച്ചു. അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ദിപ്കെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരണമെന്നാണ് രാംദാസ് അത്തേവാലെ ആവശ്യപ്പെട്ടത്.
ദില്ലി: കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻ ഡി എ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. ഡോ. ബി ആർ അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ദിപ്കെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരണമെന്നാണ് രാംദാസ് അത്തേവാലെ ആവശ്യപ്പെട്ടത്. കേന്ദ്രത്തിൽ ബി ജെ പി സഖ്യത്തിന്‍റെ ഭാഗമാണ് രാംദാസ് അത്തേവാലെയുടെ ആർ പി ഐ (എ). ചുറുചുറുക്കുള്ള യുവനേതാവായ അഭിജീത് ദിപ്കെ തങ്ങളോടൊപ്പം ചേർന്ന് സമൂഹത്തെയും പാർട്ടിയെയും ശക്തിപ്പെടുത്താൻ മുന്നോട്ടു വരണമെന്നാണ് അത്തേവാലെ പറഞ്ഞത്.
തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് അത്തേവാലെ അവകാശപ്പെട്ടു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെയും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെയും പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്ന് ദിപ്കെ
മന്ത്രിയുടെ ഈ ക്ഷണത്തോട് അഭിജീത് ദിപ്കെ പ്രതികരിച്ചിട്ടില്ല. എന്നാൽ, തനിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താല്പര്യമില്ലെന്നും സി ജെ പിയെ ഒരു ജനകീയ പ്രസ്ഥാനമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്ക് രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് സംവിധാനത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ ദിപ്കെ പറഞ്ഞു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്നതും വോട്ടർമാരെ പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നതുമായ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതു കൊണ്ട് കാര്യമില്ല. രാജ്യത്തിന് ഒരു പൊതുജന പ്രസ്ഥാനമാണ് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
