
ദില്ലി: ബഹിരാകാശ യാത്രയ്ക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ബഹിരാകാശത്തേക്ക് കൊണ്ടുപോയ ഇന്ത്യൻ പതാക ശുഭാംശു മോദിക്ക് സമ്മാനിച്ചു. അതേസമയം, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് ലോക്സഭയിൽ തുടങ്ങിയ പ്രത്യേക ചർച്ച പ്രതിപക്ഷ ബഹളത്തെ തുടർന്ന് തടസ്സപ്പെട്ടു.
പ്രധാനമന്ത്രിയുടെ വസതിയായ ഏഴ് ലോക് കല്യാൺ മാർഗിൽ എത്തിയാണ് ശുഭാംശു ശുക്ല നരേന്ദ്ര മോദിയെ കണ്ടത്. ബഹിരാകാശ യാത്രയുടെ അനുഭവം ശുഭാംശു വിശദീകരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ ശുഭാംശു പ്രധാനമന്ത്രിയെ കാണിച്ചു. ആക്സിയം 4 ദൗത്യത്തിൻ്റെ മിഷൻ പാച്ചും ബഹിരാകാശത്ത് കൊണ്ടുപോയ ഇന്ത്യൻ പതാകയും ശുഭാംശു പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. ശുഭാംശു ശനിയാഴ്ച ദില്ലിയിൽ നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ പങ്കെടുക്കും.
അതേസമയം, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെക്കുറിച്ചുള്ള പ്രത്യേക ചർച്ച പൂർത്തിയാക്കാൻ ആകാതെയാണ് ലോക്സഭ ഇന്ന് പിരിഞ്ഞത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ തുടങ്ങിയപ്പോൾ വിഷയം ചർച്ചയ്ക്കെടുത്തെങ്കിലും പ്രതിപക്ഷം ബഹളം വെച്ചു. ചർച്ചയിൽ പങ്കെടുക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അത് കേട്ടില്ല. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ബഹളത്തിനിടെ നടത്തിയ പ്രസംഗത്തിൽ ശുഭാംശുവിൻ്റെ യാത്ര നാഴികകല്ലാണെന്ന് പറഞ്ഞു. എന്നാല്‍, ബഹളം കാരണം ചർച്ച പൂർത്തിയാക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്ത ദൗർഭാഗ്യകരമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam