
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സംഭാവന എണ്ണുന്ന സ്ഥലത്തിന് അടുത്തുള്ള പ്രവേശന കവാടങ്ങളിൽ പരിശോധനയില്ലെന്നും പണം എണ്ണുന്ന ജീവനക്കാർ നോട്ടുകെട്ടുകൾ ഒളിപ്പിച്ചുവെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കാണിക്കകളിലെ പണം ഒന്നിച്ച് എണ്ണിയിരുന്നതും തട്ടിപ്പിന് അവസരമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ഏപ്രിൽ 27 മുതൽ ജൂൺ അഞ്ചുവരെ സിസിടിവിയിൽനിന്ന് സംശയാസ്പദമായ 70 ദൃശ്യങ്ങൾ കണ്ടെത്തിയെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. പണം എണ്ണുന്ന ജീവനക്കാർ നോട്ടുകെട്ടുകൾ ഒളിപ്പിക്കുന്ന ദൃശ്യമടക്കം ഇക്കൂട്ടത്തിലുണ്ട്. ജീവനക്കാരിൽനിന്ന് 78.94 ലക്ഷം രൂപ പിടിച്ചെടുത്തതായും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ബാങ്കിൽ നിക്ഷേപിച്ച പണവും ജീവനക്കാരിൽനിന്ന് കണ്ടെടുത്ത പണവും തമ്മിലുള്ള പൊരുത്തക്കേട് മോഷണത്തിന് തെളിവാണെന്നാണ് റിപ്പോർട്ടിലെ പരാമർശം.
ജൂൺ നാലിന് സംഭാവന എണ്ണുന്ന മുറിയോട് ചേർന്ന ശൗചാലയത്തിൽ നിന്ന് രണ്ടേകാൽ ലക്ഷം രൂപയും കണ്ടെടുത്തതായി റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നുണ്ട്. ക്ഷേത്രത്തിൽനിന്ന് വിലപിടിപ്പുള്ള വെള്ളിക്കട്ടികൾ അടക്കം കാണാതായെന്ന വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ വെള്ളിക്കട്ടികൾ പോലുള്ള വസ്തുക്കൾ നഷ്‌ടപ്പെട്ടുവെന്ന ആരോപണങ്ങൾക്ക് തെളിവ് കിട്ടിയിട്ടില്ലെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, അയോധ്യ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൻ്റെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ചമ്പത്ത് റായിയുടെ രാജി ട്രസ്റ്റ് അംഗീകരിച്ചു. ട്രസ്റ്റി അനിൽ മിശ്രയയുടെ രാജിയും ട്രസ്റ്റ് ഏകകണ്ഠമായി അംഗീകരിച്ചു. വിശ്വഹിന്ദു പരിഷത്ത് അന്തർദേശീയ ജനറൽ സെക്രട്ടറി ബജ്റംഗ് ബാഗ്ര ട്രസ്റ്റിൻ്റെ ജനറൽ സെക്രട്ടറിയാകും. അയോധ്യ ക്ഷേത്രനഗരിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് ചമ്പത്ത് റായിയുടെ രാജി അംഗീകരിച്ചത്.
സംഭാവനക്കൊള്ളയെ തുടർന്ന് നഷ്ടപ്പെട്ട ജനവിശ്വാസം എങ്ങനെ വീണ്ടെടുക്കാമെന്ന് സംബന്ധിച്ചായിരുന്നു യോഗത്തിലെ പ്രധാന ചർച്ച. എസ്ഐടി അന്വേഷണത്തിൽ ട്രസ്റ്റ് യോഗം തൃപ്തി അറിയിച്ചു. അതേസമയം ചമ്പത്ത് റായിക്കെതിരെ കേസ് മുറുകിയേക്കാം. ഗൂഢാലോചനക്കേസിൽ പ്രതിചേർക്കാൻ സാധ്യതയുണ്ട്.
സംഭാവനക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. സുപ്രീം കോടതിയുടെ മുന്നിൽ സമാന ആവശ്യം ഉന്നയിച്ചുള്ള ഹർജിയുണ്ടെന്ന് ഉത്തർ പ്രദേശ് സർക്കാർ ചൂണ്ടിക്കാട്ടിയത് പരിഗണിച്ചാണ് ഹർജി തള്ളിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam