
മുംബൈ: വ്യാജ രേഖകൾ ഉപയോഗിച്ച് 30 വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന ബംഗ്ലാദേശി ട്രാൻസ്ജെൻഡർ വ്യക്തിയെ വ്യാഴാഴ്ച മുംബൈയിൽ അറസ്റ്റ് ചെയ്തു. പ്രതിയായ ബാബു അയൻ ഖാൻ (ഗുരു മാ എന്നറിയപ്പെടുന്ന ജ്യോതി) ആണ് അറസ്റ്റിലായത്. ഇവർ 200 ബംഗ്ലാദേശി പൗരന്മാരെ ഇന്ത്യയിലേക്ക് കടത്തിയതായി ആരോപിക്കപ്പെടുന്നു. മുംബൈയിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കായി ഗുരു മാ എന്ന പേരിൽ ആത്മീയ നേതാവായി ജ്യോതി സ്വയം അവതരിപ്പിച്ചിരുന്നു. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഇവർക്ക് 300 അനുയായികളുണ്ടായിരുന്നു. ഇന്ത്യൻ പൗരയാണെന്ന് അവകാശപ്പെടാൻ വ്യാജ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സ്വന്തമാക്കി. എന്നാൽ, അടുത്തിടെ പൊലീസ് അവരുടെ രേഖകൾ പരിശോധിച്ചപ്പോൾ അവ വ്യാജമാണെന്ന് തെളിഞ്ഞു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് അനധികൃതമായി ആളുകളെ കടത്താൻ ഇവരുടെ ശൃംഖല സഹായിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കൊൽക്കത്തയിൽ ജനന സർട്ടിഫിക്കറ്റുകളും സ്കൂൾ സർട്ടിഫിക്കറ്റുകളും വ്യാജമായി നിർമിച്ച് നൽകാനും ഇവർ കൂട്ടുനിന്നു.
തുടർന്ന് ആളുകളെ മുംബൈയിലേക്ക് കൊണ്ടുവന്ന് ശിവാജി നഗറിൽ താമസിപ്പിച്ചു. ഓരോ മുറിയിലും 3-4 പേർ വീതമാണ് ഉണ്ടായിരുന്നത്. ഇവർ ഗുരു മായ്ക്ക് 5,000 മുതൽ 10,000 രൂപ വരെ നിർബന്ധിത വാടക നൽകേണ്ടിവന്നു. മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎച്ച്എഡിഎ) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഫ്ലാറ്റുകളുടെയും കുടിലുകളുടെയും കൈയേറ്റത്തിൽ ഗുരു മായ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 200 ലധികം വീടുകൾ വാടകയ്ക്ക് നൽകി ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആളുകളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും വിവിധ ഇടങ്ങളിലേക്ക് അയയ്ക്കുകയും ചെയ്തതായി വൃത്തങ്ങൾ പറഞ്ഞു.