
ബെംഗളൂരു: ഫുട്ബോൾ ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ പ്രമാണിച്ച് ബെംഗളൂരുവിൽ ബാറുകളുടെയും റെസ്റ്റോറൻ്റുകളുടെയും പബ്ബുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയം നീട്ടി. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലുള്ള സ്ഥാപനങ്ങൾ പുലർച്ചെ 3:30 വരെ പ്രവർത്തിക്കാൻ അനുമതി നൽകി സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് ഉത്തരവിറക്കി. ജൂലൈ 14-15, ജൂലൈ 15-16, ജൂലൈ 19-20 എന്നീ ദിവസങ്ങളിലാണ് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടിയത്.
നാഷണൽ റെസ്റ്റോറൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎഐ), ബെംഗളൂരു ചാപ്റ്റർ എന്നീ സംഘടനകളുടെ അഭ്യർത്ഥനപ്രകാരം 1963ലെ കർണാടക പൊലീസ് ആക്ടിലുള്ള സെക്ഷൻ 31 (ഡബ്ല്യു) പ്രകാരമാണ് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. പ്രവർത്തനം അവസാനിപ്പിക്കേണ്ട സമയം പുലർച്ചെ ഒരുമണിവരെ ആണെങ്കിലും റെസ്റ്റോറൻ്റുകളിൽ പ്രദർശിപ്പിക്കുന്ന മത്സരങ്ങൾ പലപ്പോഴും 2:30 വരെ നീളാറുണ്ടെന്നും ഈ സാഹചര്യത്തിൽ പ്രവർത്തനം സമയം നീട്ടി നൽകണമെന്നുമായിരുന്നു സംഘടനകളുടെ ആവശ്യം.
പൊതുജനസുരക്ഷ, ക്രമസമാധാനം, പൗരന്മാരുടെ സൗകര്യം എന്നിവയ്ക്ക് പരമമായ മുൻഗണന നൽകിക്കൊണ്ടാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. എല്ലാവരും ഉത്തരവാദിത്തത്തോടെ മത്സരങ്ങൾ ആസ്വദിക്കണമെന്നും അധികാരികളോട് പൂർണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സന്ദർശിച്ച എൻആർഎഐ, കർണാടക സ്റ്റേറ്റ് ഹോട്ടൽസ് അസോസിയേഷൻ, ബെംഗളൂരു സിറ്റി ഹോട്ടൽ അസോസിയേഷൻ പ്രതിനിധികൾ പ്രവർത്തന സമയം നീട്ടണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉൾപ്പെടുത്തി നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെ ആണ് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ സ്ക്രീൻ ചെയ്യുമ്പോൾ വൻതോതിൽ ആളുകളെ ആകർഷിക്കുമെന്നും മത്സരങ്ങൾ പുലർച്ചെ വരെ നീളുമെന്നതിനാലാണ് പ്രവർത്തന സമയത്തിൽ ഇളവ് തേടിയതെന്നും എൻആർഎഐ പ്രതിനിധി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam