
പട്ന:യാത്രയ്ക്കിടെ ശുചിമുറിയിൽ പോകാൻ അനുവദിക്കാത്തതിന് പിന്നാലെ മേലുദ്യോഗസ്ഥനെ ഡ്രൈവർ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗുരുതര രാഷ്ട്രീയ ആരോപണങ്ങൾ ഉയരുന്നു. ബിഹാറിലെ സസാറാം മുൻസിപ്പൽ കൌൺസിൽ എക്സിക്യുട്ടീവ് ഓഫീസർ വിമൽകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഡ്രൈവർ മിതിലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. എന്നാൽ കൊലപാതകത്തിൽ പൊലീസ് അന്വേഷണത്തിനെതിരായി രംഗത്തെത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥന്റെ കുടുംബം. ആദ്യം അജ്ഞാതരായ അക്രമികൾ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചുവെന്നാണ് ഡ്രൈവർ മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിൽ മൊഴികളിൽ നിരന്തരം വൈരുദ്ധ്യങ്ങൾ വന്നത്. തുടക്കത്തിൽ രണ്ട് ബൈക്കുകളിലായി വന്ന അക്രമികളാണ് ആക്രമണം നടത്തിയതെന്ന് പറഞ്ഞ ഡ്രൈവർ പിന്നീട് അത് ഒരു ബൈക്കാണെന്ന് തിരുത്തിപ്പറയുകയായിരുന്നു. എന്നാൽ ഡ്രൈവർക്ക് യാതൊരുവിധ പരിക്കുകളും ഏൽക്കാതിരുന്നതാണ് പോലീസിന് സംശയമുണ്ടാക്കിയത്.
ചോദ്യം ചെയ്യലിനൊടുവിൽ താൻ തന്നെയാണ് കൊലപാതകം നടത്തിയത് എന്ന് ഡ്രൈവർ കുറ്റം സമ്മതിച്ചതായി മഗധ് റേഞ്ച് ഐ.ജി വികാസ് വൈഭവ് സ്ഥിരീകരിക്കുകയായിരുന്നു. ജോലിയിലെ അമിതഭാരവും ദീർഘനേരത്തെ ജോലിസമയവും കാരണം ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. സംഭവദിവസം രാത്രി യാത്രയ്ക്കിടെ മൂത്രമൊഴിക്കാൻ വേണ്ടി വാഹനം നിർത്താൻ ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥൻ അതിന് സമ്മതിച്ചില്ലെന്നും, ഇതിനെത്തുടർന്നുണ്ടായ രൂക്ഷമായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ഡ്രൈവർ മൊഴി നൽകിയിട്ടുള്ളത്. വണ്ടിയിലുണ്ടായിരുന്ന ടയർ മാറ്റാൻ ഉപയോഗിക്കുന്ന ഇരുമ്പ് റോഡ് കൊണ്ട് വിമൽ കുമാറിനെ വാഹത്തിനുള്ളിൽ വെച്ചും പിന്നീട് പുറത്തിറങ്ങിയ ശേഷവും ഡ്രൈവർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
എന്നാൽ ഈ കേസിന് പോലീസിന്റെ കണ്ടെത്തലുകൾക്കപ്പുറം വലിയൊരു രാഷ്ട്രീയ ഗൂഢാലോചനയുടെ മാനങ്ങളുമുണ്ടെന്ന് വിമൽ കുമാറിന്റെ ഭാര്യ ബബിത ആരോപിക്കുന്നത്. ദെഹ്രി മണ്ഡലത്തിലെ എൽ.ജെ.പി എംഎൽഎ രാജീവ് രഞ്ജൻ സിംഗ് എന്ന സോനു സിംഗ് തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. എം.എൽ.എ തന്റെ ഭർത്താവിനോട് ആദ്യം 50 ലക്ഷം രൂപയും പിന്നീട് 25 ലക്ഷം രൂപയും ആവശ്യപ്പെട്ട് ഫോണിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും, പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നും കുടുംബം ആരോപിക്കുന്നത്. ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് എം.എൽ.എ സോനു സിംഗ് രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥനുമായി വ്യക്തിപരമായ യാതൊരു തർക്കങ്ങളും ഉണ്ടായിരുന്നില്ലെന്നും, തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും സോനു സിംഗ് പ്രതികരിച്ചു. കേസിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടക്കണമെന്നും സോനു സിംഗ് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam