
ദില്ലി: ഷഹീന്‍ബാഗില്‍ പൌരത്വ നിയമ ഭേദഗതി, എന്‍ആര്‍സി എന്നിവയ്ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ കെമിക്കല്‍ ബോട്ടിലെറിഞ്ഞ് അജ്ഞാതന്‍. ബൈക്കിലെത്തിയ ആളാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ചില്ല് ബോട്ടിലില്‍ കരുതിയ കെമിക്കല്‍ എറിഞ്ഞത് . ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ദില്ലി ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയാണ് അക്രമം. സംഭവത്തില്‍ പരിസരത്തെ സിസിടിവി ക്യാമറകള്‍ നിരീക്ഷിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അക്രമികള്‍ ആരാണെന്നോ വലിച്ചെറിഞ്ഞ കെമിക്കല്‍ എന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല.
നേരത്തെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ അന്‍പതു പേരില്‍ അധികമുള്ള എല്ലാ കൂടിച്ചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തിനും ഈ വിലക്ക് ബാധകമാണെന്നും കെജരിവാള്‍ പറഞ്ഞിരുന്നു. വിവാഹം പോലയുള്ള ആഘോഷപരിപാടികൾ മാറ്റിവയ്ക്കണമെന്നും കെജ്‍രിവാൾ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
ഷഹീന്‍ ബാഗില്‍ വെടിവെപ്പ് നടത്തിയ കപിൽ ഗുജ്ജാറിന് ജാമ്യം; വന്‍ സ്വീകരണമൊരുക്കി നാട്ടുകാര്‍
പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ ജനക്കൂട്ടങ്ങള്‍ക്കും വിലക്ക് ബാധകമാണ്. നഗരത്തിലെ ആഴ്ച വിപണികളും ഒഴിവാക്കിയിട്ടുണ്ട്. സ്കൂളുകൾ, കോളേജുകൾ, സിനിമാ തിയേറ്ററുകൾ എന്നിവ കഴിഞ്ഞ ആഴ്ച മുതൽ അടച്ചിട്ടിരിക്കുകയാണ്. ഓട്ടോറിക്ഷകളും ടാക്‌സികളും സൗജന്യമായി അണുവിമുക്തമാക്കും. ഡല്‍ഹി മെട്രോ യാത്രക്കാരെ പരിശോധിക്കുന്നതിന് തെര്‍മല്‍ സ്‌ക്രീനിങ് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷോപ്പിംഗ് മാളുകളിൽ തുറന്നിരിക്കുന്ന കടകളുടെ വാതിലിന് സമീപം സാനിട്ടൈസറുകൾ സൂക്ഷിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈയിലെ പരമാവധി സ്ഥലങ്ങളിൽ സാനിട്ടൈസറുകൾ ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
'മോദിയും ഷായും ഞങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ട'; കൊവിഡ് ഭയമില്ലെന്ന് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam