
ഹൈദരബാദ്: 62 യാത്രക്കാരുമായി ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചു. വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. വ്യാഴാഴ്ച രാവിലെയാണ് ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. പൈലറ്റിന്റെ മനസാന്നിധ്യം മൂലമാണ് വൻ അപകടം ഒഴിവായത്. ഇൻഡിഗോയുടെ 6 ഇ 816 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജയ്പൂരിൽ നിന്നുള്ളതായിരുന്നു വിമാനം. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നേരിടുന്ന ഏറ്റവും ഗുരുതര ഭീഷണികളിലൊന്നാണ് പക്ഷി ഇടിക്കുന്നത്. തകരാറ് ഉടനടി തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം നിയന്ത്രിച്ച് കൃത്യമായി ലാൻഡ് ചെയ്യുകയായിരുന്നു. വലിയ ശബ്ദം ക്യാബിനുള്ളിൽ കേട്ടുവെന്നും പിന്നാലെ വിമാനം വിറയ്ക്കാൻ ആരംഭിച്ചുവെന്നുമാണ് അപകടത്തേക്കുറിച്ച് യാത്രക്കാർ പ്രതികരിക്കുന്നത്. അപകടം കൂടാതെ ലാൻഡ് ചെയ്യിച്ച പൈലറ്റിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് യാത്രക്കാർ. സംഭവത്തിൽ യാത്രക്കാർക്കോ വിമാന കമ്പനി ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നാലെ എയർപോർട്ട് അധികൃതർ റൺവേയിൽ പരിശോധന നടത്തി.
എൻജിനിയറിംഗ് ടീം വിമാനത്തിന്റെ എൻജിന് സംഭവിച്ച തകരാറുകൾ വിലയിരുന്നു. സാങ്കേതികമായ അറ്റകുറ്റ പണികൾക്കായി വിമാനം ഹാംഗറിലേക്ക് മാറ്റി. പക്ഷികളെ നിയന്ത്രിക്കാനുള്ള പ്രത്യേക വിഭാഗം സജീവമായി പ്രവർത്തിക്കുന്നുവെങ്കിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുവെന്നാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. അൾട്രാ സോണിക് ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ, സൈറണുകൾ അടക്കമുള്ളവ ഉപയോഗിച്ചാണ് പക്ഷികളെ വിമാനത്താവള പരിസരങ്ങളിൽ നിന്ന് ഓടിക്കുന്നത്. ടേക്ക് ഓഫ് സമയത്തും ലാൻഡിംഗ് സമയത്തും എൻജിനിൽ പക്ഷി ഇടിക്കുന്നത് ഗുരുതര തകരാറുകൾക്ക് കാരണമാകുന്നുവെന്നാണ് വ്യോമയാന വിദഗ്ധർ വിശദമാക്കുന്നത്.