
ദില്ലി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗദീപ് ധൻകറിന് ബിജു ജനതാദൾ പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിക്ക് ബിജെഡി പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ബിജെഡിയുടെ പിന്തുണ എൻഡിഎ ഉറപ്പാക്കിയിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് പുറത്തുള്ള ബിജെഡിയുടെ പിന്തുണ ഉറപ്പാക്കാനായത് രാഷ്ട്രീയപരമായി ബിജെപിക്ക് വലിയ നേട്ടമാണ്. ഒഡീഷയിൽ നിന്നുള്ള ദ്രൗപതി മുര്‍മ്മുവിനെ എൻഡിഎ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ബിജെഡി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം; മുന്നിലാര്, കണക്ക് കൂട്ടലിൽ മുന്നണികൾ
ദില്ലി: അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വോട്ടെടുപ്പ് നാളെ രാവിലെ പത്തിന് തുടങ്ങും. പാർലമെൻറിൽ 63ആം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. ബാലറ്റു പെട്ടികൾ സംസ്ഥാനങ്ങളിൽ എത്തിച്ചു കഴിഞ്ഞു. ഒരു ദിനം മാത്രം തെരഞ്ഞെടുപ്പിന് ശേഷിക്കെ എൻ ഡി എ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നതാണ് യാഥാർത്ഥ്യം.
ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വം തന്നെയായിരുന്നു എൻ ഡി എ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തൽ. അറുപത് ശതമാനത്തിലധികം വോട്ട് ദ്രൗപദി ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam