Asianet News MalayalamAsianet News Malayalam

പല ലക്ഷ്യങ്ങളിലേക്ക് ഒരു വഴി; ജഗദ്ദീപ് ധൻകറിലൂടെ ബിജെപിയുടെ പുതിയ രാഷ്ട്രീയ നീക്കം

പാര്‍ലമെൻ്റിൻ്റെ ഇരുസഭകളിലും ബിജെപിക്കും എൻഡിഎയ്ക്കും വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി വന്നാലും ജഗദ്ദീപ് ധൻകര്‍ക്ക് വിജയം ഉറപ്പാണ്. 

Bengal Governor Jagdeep Dhankhar Is BJPs Vice Presidential Candidate
Author
Delhi, First Published Jul 16, 2022, 8:29 PM IST

ദില്ലി: അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ജഗ്ദീപ് ധൻകർക്ക് രാജ്യസഭയിൽ പരസ്പരം പോരടിക്കുന്ന കക്ഷികൾക്കിടയിൽ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് ഇനി  മുന്നിലുള്ളത്. പാര്‍ലമെൻ്റിൻ്റെ ഇരുസഭകളിലും ബിജെപിക്കും എൻഡിഎയ്ക്കും വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി വന്നാലും ജഗദ്ദീപ് ധൻകര്‍ക്ക് വിജയം ഉറപ്പാണ്. 

 രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ. ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 

ബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

'സമ്മർദ്ദത്തിന് വഴങ്ങിയാൽ നടപടി', പൊലീസിന് മുന്നറിയിപ്പുമായി ബംഗാൾ ഗവർണ്ണർ

അഭിഭാഷക ജോലിയിൽ തുടരുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശനം. തുടക്കം ജനതാദളിലായിരുന്നു. 1989ൽ ജുൻജുനു മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തി. പാർലമെൻററികാര്യ മന്ത്രാലയത്തിൽ സഹമന്ത്രിയായും പ്രവർത്തിച്ചു. യൂറോപ്യൻ പാർലമെൻറ് സന്ദർശിക്കാൻ പോയ പാർലമെൻറ് സംഘത്തിലെ ഉപനേതാവായിരുന്നു  ധൻകർ.. പിന്നീട് ബിജെപിയിൽ ചേർന്ന് 1993ൽ കിഷൻഗഡ് മണ്ഡലത്തിൽ നിന്നും രാജസ്ഥൻ നിയമസഭയിലെത്തി. 

2019ൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റു. പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ഏറ്റുമുട്ടലിൻറെ പേരിൽ ജഗ്ദീപ് ധൻകർ വാർത്തകളിൽ ഇടം നേടി. അടുത്തിടെ സർവ്വകലാശാല ചാൻസലർ സ്ഥാനത്തു നിന്ന് ധൻകറെ മാറ്റിക്കൊണ്ട് മമത സർക്കാർ നിയമം പാസാക്കി. ഗവർണ്ണർ സ്ഥാനത്ത് ഇരിക്കുമ്പോഴും സംസ്ഥാനസർക്കാരിനെതിരെ മാധ്യമങ്ങളിലൂടെ ധൻകർ തുറന്നടിച്ചു. കഴിഞ്ഞ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനിടെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേയും സംസ്ഥാന സർക്കാരിന് ധൻകർ മുന്നറിയിപ്പ് നല്കിയിരുന്നു.

ബിജെപിക്ക് വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള സംസ്ഥാനമാണ് ബംഗാൾ. ബംഗാൾ സര്‍വ്വശക്തയായി നിലകൊള്ളുന്ന മമതയ്ക്ക് എതിരെ നിരന്തരം ഏറ്റുമുട്ടിയ ധൻകറെ സുപ്രധാന ഭരണഘടനാ പദവിയിലേക്ക് കൊണ്ടു വന്നു കൊണ്ട് ബിജെപി നൽകുന്ന സന്ദേശം വ്യക്തമാണ്. 

പശ്ചിമ ബംഗാളിലെ വോട്ടർമാർക്കൊപ്പം ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന രാജസ്ഥാനേയും ബിജെപി ഇവിടെ കണക്കിലെടുത്തു എന്നു വേണം കരുതാൻ. ധൻകർ ഉൾപ്പെടുന്ന പ്രബലമായ ജാട്ട് വിഭാഗത്തിനിടയിലെ സ്വാധീനം തിരിച്ചുപിടിക്കുകയും ബിജെപി ലക്ഷ്യമാണ്. നിലപാടുകളിൽ കർക്കശക്കാരനായ തുറന്നടിക്കുന്ന പ്രകൃതമുള്ള ധൻകറിന് രാജ്യസഭ നടപടികൾ ശാന്തമായി മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമോ എന്നറിയാൻ കാത്തിരിക്കാം. 

 

Follow Us:
Download App:
  • android
  • ios