
ഭോപ്പാൽ: രാജ്യത്ത് കൊവിഡ് കേസുകൾ (Covid Cases) കുത്തനെ കൂടുന്ന അവസ്ഥയിൽ മാസ്ക്ക് (Mask) വലിച്ചെറിയുന്ന ബിജെപി നേതാവിന്റെ (Bjp Leader) വീഡിയോ വൈറലാകുന്നു. മാസ്ക്ക് ധരിക്കാതെ എത്തിയ മധ്യപ്രദേശിലെ ബിജെപി നേതാവ് ഇമാർഥി ദേവി, ആം ആദ്മി പ്രവർത്തകർ നൽകിയ മാസ്ക്കാണ് വലിച്ചെറിഞ്ഞത്. മധ്യപ്രദേശിലെ ധാട്ടിയ ജില്ലയിൽ മാസ്ക്ക് ധരിക്കാത്തവർക്ക് അവ വിതരണം ചെയ്യുകയായിരുന്നു ആം ആദ്മി പ്രവർത്തകർ. ഈ സമയത്താണ് മുൻ മന്ത്രി കൂടിയായ ഇമാർഥി ദേവി കാറിൽ എത്തിയത്.
മാസ്ക്ക് ധരിക്കാതെയിരിക്കുന്നതിനാൽ പ്രവർത്തകർ കാർ നിർത്തിച്ച് അവ നൽകുകയായിരുന്നു. എന്നാൽ പ്രവർത്തകർ നൽകിയ മാസക്ക് അപ്പോൾ തന്നെ ബിജെപി നേതാവ് പുറത്തേക്ക് വലിച്ചെറിയുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ളത്.
മധ്യപ്രദേശിൽ പ്രതിദിനം 10,000ത്തിന് അടുത്തേക്ക് കൊവിഡ് കേസുകൾ എത്തിയ സാഹചര്യത്തിൽ ഇമാർഥി ദേവിയുടെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നേരത്തെ, കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഇമാർഥി ദേവി. തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.
കൊവിഡ് മുക്തരായാൽ മൂന്ന് മാസത്തിന് ശേഷം വാക്സീൻ, വ്യക്തത നൽകി ആരോഗ്യമന്ത്രാലയം
കൊവിഡ് മുക്തരായവർ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സീൻ സ്വീകരിക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവർ കരുതൽ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയ പരിധി നിശ്ചയിച്ചതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിതുവരെ 160 കോടിയിലേറെപ്പേർക്കാണ് കൊവിഡ് വാക്സീൻ നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam