
അഗര്‍ത്തല: ത്രിപുരയില്‍ വിജയം നേടാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് തിപ്ര മോദ പാർട്ടി അധ്യക്ഷൻ പ്രദ്യുത് ദേബ് ബർമൻ. സംസ്ഥാനത്തെ ആകെയുള്ള 60ല്‍ 42 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ഇത്തവണ മികച്ച വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപിക്കെതിരെ പോരാടുന്ന ഏക പാര്‍ട്ടി തിപ്ര മോദ മാത്രമാണെന്നും പ്രദ്യുത് ദേബ് ബർമൻ പറഞ്ഞു. തന്‍റെ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ബിജെപി എംഎൽഎമാരെ വാങ്ങാൻ ഉദ്ദേശിച്ചിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു.
30 സീറ്റുകൾ നേടിയാൽ ബിജെപി എംഎൽഎമാരെ വിലയ്ക്കെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. 30 സീറ്റുകളില്‍ താഴെ ലഭിച്ചാല്‍ തന്‍റെ കൊട്ടാരത്തിന്റെ ചില ഭാഗങ്ങൾ വിറ്റ് ബിജെപി എംഎൽഎമാരെ വാങ്ങാൻ ആലോചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യങ്ങളെക്കുറിച്ചും കുതിരക്കച്ചവടത്തെക്കുറിച്ചും ചോദിച്ചപ്പോഴാണ് ഇത്തരമൊരു പ്രതികരണമുണ്ടായത്. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ മാത്രമാണ് വില്‍പ്പനയ്ക്കുള്ളതെന്ന് കരുതുന്നത്?
ബിജെപിയില്‍ നിന്നുള്ള എംഎല്‍എമാരെയും പണം കൊടുത്ത് വാങ്ങാമെന്നും പ്രദ്യുത് ദേബ് ബർമൻ കൂട്ടിച്ചേര്‍ത്തു. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിലെ കിങ് മേക്കറാവും മാണിക്യ രാജകുടുബത്തിലെ പ്രത്യുദ് ദേബ്‍ബർമനെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചിത്രത്തിൽ എവിടെയും ഉണ്ടായിരുന്നയാളല്ല പ്രദ്യുത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ജനങ്ങൾക്കിടയിൽ വൻ സ്വാധീനമുണ്ടാക്കി വളരാൻ അദ്ദേഹത്തിന് സാധിച്ചു.
ബിജെപിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് കൊണ്ടാണ് പ്രദ്യുത് ദേബ് ബർമൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎം - കോണ്‍ഗ്രസ് പാർട്ടികളെ കാര്യമായി പ്രത്യുദ് ആക്രമിച്ചിരുന്നില്ല. മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പ്രത്യുദിന് ഗാന്ധി കുടുംബവുമായും സിപിഎം നേതാക്കുളുമായും അടുത്ത വ്യക്തി ബന്ധമുണ്ട്. അതേസമയം, ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനിടെ പലയിടത്തും സംഘർഷമുണ്ടായി. ബിജെപി വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു.