
ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിൽ മറുപടിയുമായി ബിജെപി. ഇതാണോ ആറ്റംബോംബെന്ന് ചോദിച്ച കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുകയാണ്. വോട്ടര്‍ പട്ടിക എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. പരാതി ഉണ്ടെങ്കിൽ അറിയിക്കാൻ വ്യവസ്ഥയുണ്ട്. എസ്ഐആര്‍ ഇതാണ് ചെയ്യുന്നത്. ബിഹാറിൽ രാഹുൽ വന്ന് പ്രചാരണം നടത്തിയശേഷം സ്ഥാനാര്‍ത്ഥികള്‍ തോൽവി ഭയക്കുകയാണ്. ജനാധിപത്യത്തിൽ പരാജയം അംഗീകരിക്കുക മര്യാദയാണ്. ഹരിയാന കോൺഗ്രസിലെ നേതാവ് തന്നെ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് തോൽക്കുമെന്ന് പറഞ്ഞതാണ്.അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവെച്ച നേതാവ്, നേതാക്കള്‍ തമ്മിലെ പോര് വെളിപ്പെടുത്തിയിരുന്നു. രാഹുൽ നയിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി കഠിനമായി പരിശ്രമിക്കുന്നു. അതുകൊണ്ടാണ് വിജയിക്കുന്നത്.പോളിങ് ബൂത്തിൽ ഏജൻ്റുമാർ ഉണ്ടാകും. നിരീക്ഷകര്‍ ഉണ്ടാകും.ഇവർ നടപടികൾ നിരന്തരം പരിശോധിക്കുന്നതാണെന്നും കിരണ്‍ റിജിജു പറഞ്ഞു. രാഹുൽ ഗാന്ധി വിദേശത്ത് അടക്കം പോയി രാജ്യത്തിനെതിരെ സംസാരിക്കുകയാണ്.കോൺഗ്രസ് ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു.അപ്പോൾ എന്തുകൊണ്ട് ചോദ്യങ്ങൾ ഉണ്ടായില്ല? രാഹുൽ പത്രക്കാരുടെ സമയം കളയുകയാണ്. രാജ്യത്തെ യുവജനത മോദിക്ക് ഒപ്പമാണ്.രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം രാഹുൽ ഗൂഢാലോചന നടത്തുകയാണ്. ഇത് നടക്കാൻ പോകുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam