
ദില്ലി: ഇന്ത്യൻ പുരാവസ്തുക്കൾ ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള വർഷങ്ങളായുള്ള ചർച്ചകൾക്ക് വീണ്ടും തീപിടിക്കുന്നു. ഒരു ബ്രിട്ടീഷ് വ്ലോഗറും സഹയാത്രികയും തമ്മിലുള്ള സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ ചര്‍ച്ചകൾ വീണ്ടും ശക്തമായിരിക്കുന്നത്. ബ്രിട്ടീഷ് വ്ലോഗറായ അലക്‌സ് ദില്ലിയിലെ നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഗാലറികളിലൂടെ നടക്കുമ്പോൾ അലക്‌സ് തന്‍റെ സഹയാത്രികയായ അമിനയോട് ചോദിച്ചു: “നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യയിൽ എന്തുകൊണ്ടാണ് ഇത്രയും കുറഞ്ഞ പുരാവസ്തുക്കൾ ഉള്ളതെന്ന് നിങ്ങൾക്ക് അറിയാമോ?”അമിനയുടെ മറുപടി വളരെ ശക്തമായിരുന്നു: 'അതെല്ലാം ലണ്ടനിലാണെന്ന് ഞാൻ കരുതുന്നു'. ഉടൻ തന്നെ അലക്‌സ് അത് ശരിവെച്ച് തലയാട്ടി, 'ഓ, അതെ, എനിക്കോർമ്മയുണ്ട്' എന്നും പറഞ്ഞു.
ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കടത്തിയ നിരവധി അമൂല്യ വസ്തുക്കൾ ഇപ്പോഴും അവിടെ തുടരുന്നതിനെക്കുറിച്ചുള്ള 'നോവുന്ന സത്യം' ഈ സംഭാഷണം വെളിപ്പെടുത്തുന്നുവെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ഇന്ത്യൻ നിധികളിൽ ചിലതാണ് ലണ്ടൻ ടവറിൽ സൂക്ഷിച്ചിട്ടുള്ള കോഹിനൂർ വജ്രം, അമരാവതി മാർബിളുകൾ, ടിപ്പു സുൽത്താൻ്റെ സ്വകാര്യ വസ്‌തുക്കൾ എന്നിവ. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ശേഖരിച്ച ആയിരക്കണക്കിന് പുരാവസ്തുക്കൾ ഇപ്പോഴും യുകെയിൽ ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
കോഹിനൂർ
പേർഷ്യൻ ഭാഷയിൽ 'പ്രകാശത്തിന്‍റെ പർവ്വതം' എന്നറിയപ്പെടുന്ന കോഹിനൂർ (Koh-i-Noor) 105 കാരറ്റ് വജ്രമാണ്. ഇന്ത്യയിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ഈ വജ്രം, പഞ്ചാബ് പിടിച്ചടക്കിയതിനെത്തുടർന്ന് മഹാരാജാ രഞ്ജിത് സിംഗിന്‍റെ നിധിശേഖരത്തിൽ നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്വന്തമാക്കി. പിന്നീട് ഇത് വിക്ടോറിയ രാജ്ഞിക്ക് സമർപ്പിക്കുകയായിരുന്നു. തങ്ങളുടെ സാംസ്കാരിക സ്വത്തുക്കൾ തിരികെ കൊണ്ടുവരാനായി ഇന്ത്യ സമീപ വർഷങ്ങളിൽ ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam