
പുഷ്കർ: രാജസ്ഥാനിലെ നടക്കുന്ന പുഷ്‌കർ മേളയിലെ താരമായിരുന്ന പോത്തിന് ദാരുണാന്ത്യം. വെള്ളിയാഴ്ച പെട്ടന്ന് ആരോഗ്യ നില മോശമായതോടെയാണ് 21 കോടിയിലേറെ വില വരുന്ന പോത്ത് ചത്തത്. വലിയ വിലയുള്ള പോത്തായിരുന്നതിനാൽ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് പോത്തിനെ പുഷ്കർ മേളയിലെത്തിച്ചത്. പോത്തിന്റെ ആരോഗ്യ നില മോശമായെന്ന് അറിഞ്ഞ് വെറ്റിനറി വിദഗ്ധർ അടക്കം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും അമിതഭാരമുള്ള പോത്തിനെ എഴുന്നേൽപ്പിക്കാൻ കഴിയാതെ വരികയായിരുന്നു. പോത്തിന്റെ ആരോഗ്യം പെട്ടന്ന് മോശമായെന്നാണ് അധികൃതർ വിശദമാക്കുന്നത്. നിലത്ത് വീണ് കിടക്കുന്ന പോത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പോത്തിനെ ഇൻഷുറൻസ് അടക്കം ലക്ഷ്യമിട്ട് കെയർ ടേക്കർമാർ വിഷം നൽകിയെന്നതടക്കം ആണ് ഉയരുന്നത്.
അനാവശ്യമായ ഹോർമോണുകളും ആൻറി ബയോട്ടിക്കുകളും ഗ്രോത്ത് ഹോർമോണുകളുമാണ് പോത്തിന്റെ അകാല മരണത്തിന് കാരണമായതെന്നാണ് വ്യാപകമാവുന്ന വിമർശനം. ബിസിനസ് എന്ന പേരിൽ മൃഗത്തിനോട് ക്രൂരത കാണിക്കുന്നുവെന്നാണ് ഉയരുന്ന വിമർശനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കന്നുകാലി മേളയാണ് പുഷ്കറിൽ നടക്കുന്നത്. പുഷ്കർ മൃഗമേളയിൽ ദിവസവും ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ചിരുന്ന ഒന്നായിരുന്നു ഈ പോത്ത്. ബിസിനസ് താൽപര്യം മാത്രം മുന്നിൽകണ്ട് പോത്തിന്റെ ഭാരം കൂട്ടാനും സൗന്ദര്യം വർധിപ്പിക്കാനും കൂടുതൽ ബീജം പുറത്തെടുക്കാനും ഉടമകൾ അമിതമായി ഭക്ഷണവും മരുന്നുകളും നൽകിയെന്ന് ആരോപണം ഉയർന്നതോടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
രാജസ്ഥാനിലെ പുഷ്കറിൽ നടക്കുന്ന വാർഷിക പരിപാടിയാണ് പുഷ്കർ മൃഗമേള. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള ആയിരക്കണക്കിന് സന്ദർശകരെ ഇത് ആകർഷിക്കുന്നു. ഒട്ടകങ്ങൾ, കുതിരകൾ, കന്നുകാലികൾ എന്നിവയെ അവതരിപ്പിക്കുന്ന ഈ മേളയിൽ ഒട്ടേറെ മത്സരങ്ങളും നടക്കാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam