ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ല; നിലപാടിലുറച്ച് കേന്ദ്രം, സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

By Web TeamFirst Published Jun 13, 2021, 12:13 PM IST
Highlights

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം നല്‍കിയതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാൽ നിയമപരമായി നേരിടാനാണ് സർക്കാരിന്‍റെ നീക്കം. 

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം നല്‍കിയതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാൽ നിയമപരമായി നേരിടാനാണ് സർക്കാരിന്‍റെ നീക്കം. ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുൻ അംബാസഡർ കെ പി ഫാബിയൻ ആവശ്യപ്പെട്ടിരുന്നു. മടക്കികൊണ്ടുവരാതിരിക്കാന്‍ നിയമപരമായി കാരണമില്ലെന്നും രാജ്യത്ത് കസ്റ്റഡിയിലിരിക്കും എന്നതിനാൽ മറ്റ് ആശങ്കകൾക്ക് അടസ്ഥാനമില്ലെന്നുമായിരുന്നു ഫാബിയൻ പറഞ്ഞത്.

ഐഎസിൽ ചേർന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിൽ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് ​സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്. അതിനാൽ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്ര സ‍ർക്കാറിന്‍റെ നിലപാട്. 

ഭർത്താക്കൻമാർക്കൊപ്പം 2016-17 സമയത്ത് ഇന്ത്യ വിട്ട് ഐഎസിൽ ചേരാൻ പോയവരാണ് ഇവർ. ആദ്യം ഇറാനിലെത്തിയ ഇവർ അവിടെ നിന്നും അഫ്​ഗാനിസ്ഥാനിലെ ഖ്വാറേഷ്യൻ പ്രവിശ്യയിലെത്തുകയായിരുന്നു. പിന്നീട് അമേരിക്കൻ വ്യോമസേന നടത്തിയ മിസൈലാക്രമണത്തിൽ ഈ നാല് പേരുടേയും ഭർത്താക്കൻമാർ കൊല്ലപ്പെട്ടു. തുടർച്ചയായ ആക്രമണത്തിൽ ഐഎസ് ഛിന്നഭിന്നമായതോടെ സ്ത്രീകളും കുട്ടികളുമടക്കം ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന 403 പേർ അഫ്​ഗാനിസ്ഥാൻ സർക്കാരിന് മുന്നിൽ കീഴടങ്ങി. ഇന്ത്യയടക്കം 13 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിലുണ്ടായിരുന്നു.   

അതേസമയം നിമിഷ മോചിതയാകും എന്ന വിവരമാണ് ഇതുവരെ ലഭിച്ചതെന്നും ഇന്ത്യയിൽ കൊണ്ടു വന്നു നിയമനടപടി തുടരാമായിരുന്നുവെന്നും നിമിഷയുടെ അമ്മ ബിന്ദു പ്രതികരിച്ചു. മകൾ ഇപ്പോഴും ഐഎസ് അനുകൂല നിലപാട് എടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. 

click me!