
ദില്ലി: സൗജന്യങ്ങൾ നൽകി വോട്ട് പിടിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിനെതിരെ തിരിച്ചടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. നരേന്ദ്ര മോദി സർക്കാർ പാവങ്ങൾക്ക് മേൽ അധിക നികുതി ചുമത്തുകയും പണക്കാർക്ക് നികുതി ഒഴിവാക്കി നൽകുകയുമാണ് ചെയ്യുന്നതെന്ന് ദില്ലി മുഖ്യമന്ത്രി ആരോപിച്ചു. സൈനികർക്ക് പെൻഷൻ നൽകാൻ പണമില്ലെന്ന് പറഞ്ഞാണ് സർക്കാർ അഗ്നിപഥ് പദ്ധതി കൊണ്ടുവന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇതുവരെ ഒരു സർക്കാരും ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അരവിന്ദ് കെജ്‍രിവാള്‍ കുറ്റപ്പെടുത്തി.
സൗജന്യങ്ങള്‍ നല്‍കുന്നതിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പരാമര്‍ശങ്ങള്‍ ഒരുപാട് സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കേന്ദ്രത്തിന്‍റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന സംശയമാണ് ഉയരുന്നത്. എന്തുകൊണ്ടാണ് ഇത്രയും എതിര്‍പ്പെന്നും കെജ്‍രിവാള്‍ ചോദിച്ചു. കഴിഞ്ഞ 75ഓളം വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്കൂളുകളില്‍ സൗജന്യം വിദ്യാഭ്യാസവും സൗജന്യമായി മരുന്നുകളും നല്‍കുന്നുണ്ട്. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ എതിര്‍പ്പ് ഉന്നയിക്കുന്നത്.
പാവങ്ങൾക്ക് മേൽ അധിക നികുതി നികുതി ചുമത്തുകയും പണക്കാരില്‍ അവരുടെ 'സുഹൃത്തുക്കളുടെ' വായ്പകള്‍ എഴുതിത്തള്ളുന്നുമുണ്ട്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട തുക വരെ കുറച്ചു. എവിടേക്കാണ് ഈ പണമെല്ലാം പോകുന്നതെന്നും കെജ്‍രിവാള്‍ ചോദിച്ചു. സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനങ്ങൾക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ദില്ലി മുഖ്യമന്ത്രി കടുത്ത പ്രതികരണം നടത്തിയത്.
സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർത്ഥ രാഷ്ട്രീയക്കാരാണെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇത്തരം പ്രഖ്യാപനങ്ങൾ രാജ്യത്തിന്‍റെ സ്വയംപര്യാപ്തതയെ തടയും. രാജ്യത്തെ കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കും. നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അതേസമയം, രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ നല്‍കുന്നതിനെതിരെ സുപ്രീംകോടതി വീണ്ടും വിമര്‍ശനം ഉന്നയിച്ചിരുന്നു.
സാമ്പത്തിക രംഗത്തു നിന്ന് ധനനഷ്ടമുണ്ടാകുന്നതും ജനക്ഷേമവും പൊതു ഖജനാവിന്‍റെ സാമ്പത്തിക ഞെരുക്കവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരികണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ല. നമ്മളൊരു ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.