
ഡെറാഡൂൺ : തിരക്കുള്ള റോഡിന്റെ മധ്യത്തിൽ കസേരയും മേശയുമിട്ടിരുന്ന് മദ്യപാനവും വിമാനത്തിലിരുന്ന് പുകവലിയുമായി വൈറലായ ഇൻസ്റ്റഗ്രാം താരത്തിന്റെ അതിരുവിട്ട പ്രവര്‍ത്തിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത്തരം ആപത്തുവിളിച്ചുവരുത്തുന്ന പ്രവര്‍ത്തികൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പൈസ് ജെറ്റ് വിമാനത്തിനകത്താണ് ബോബി കതാരിയ എന്ന ഇൻഫ്ലുവൻസര്‍ കിടന്നുകൊണ്ട് പുകവലിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കതാരിയ വെട്ടിലായി. ഇയാൾക്കെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. വലിയ പ്രതിഷേധമാണ് ഇയാൾക്കെതിരെ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഉയര്‍ന്നത്. . സംഭവത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി ജോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്താണ് പലരും ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത്. ഇതോടെയാണ് മന്ത്രിയുടെ പ്രതികരണം.
ഇതുമാത്രമല്ല, ഈ വിമാനത്തിലെ വീഡിയോക്ക് പിന്നാലെ ഇയാളുടെ അതിരുകടന്ന മറ്റ് വീഡിയോകളും പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഡെറാഡൂണിലെ തിരക്കുള്ള നഗരത്തിലെ പ്രധാന റോഡിന്റെ നടുക്ക് കസേരയും മേശയുമിട്ടിരുന്ന് മദ്യപിക്കുന്നതാണ് വീഡിയോകളിലൊന്ന്.
മദ്യപാനത്തിന്റെ വീഡിയോ ഇയാൾ ജൂലൈ 28 ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. അധികം വൈകാതെ വീഡിയോ വൈറലായി. എന്നാൽ വീഡിയോയെ ഏറ്റെടുക്കുകയായിരുന്നില്ല. പകരം ഇൻസ്റ്റഗ്രാമിൽ വലിയ പ്രതിഷേധമാണ് വീഡിയോക്കെതിരെ നടന്നത്. റോഡ് ബ്ലോക്കാക്കി നടത്തിയ വീഡിയോഗ്രഫിക്കെതിരെ ആളുകൾ രംഗത്തെത്തി. ട്വിറ്ററിലും പ്രതിഷേധമുയർന്നു. 'റോഡുകൾ ആസ്വദിക്കാനുള്ള സമയം' എന്നായിരുന്നു വീഡിയോക്ക് നൽകിയ ക്യാപ്ഷൻ.
6.3 ലക്ഷം ഫോളോവേഴ്സാണ് കാതാരിയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. കതാരിയയുടെ സുഹൃത്താണ് റോഡിൽ കസേരയിട്ടിരുന്നുള്ള മദ്യപാനത്തിന്റെ വീഡിയോ എടുത്തിരിക്കുന്നത്. റോഡ് എന്റെ അച്ഛന്റെ വകയാണ് എന്ന ഹിന്ദി പാട്ടാണ് (റോഡ് അപ്നെ ബാപ് കി) വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ നൽകിയിരിക്കുന്നത്.
കതാരിയയുടെ വീഡിയോ കണ്ടതിന് പിന്നാലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഐടി ആക്ട് പ്രകാരമടക്കമാണ് കേസ്. കതാരിയയുടെ മറ്റ് വീഡിയോകളും പൊലീസിന്റെ ട്വീറ്റിന് താഴെ ആളുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ശക്തമായ നടപടിയെടുക്കണമെന്നാണ് ഇവർ പറയുന്നത്.
Read More : 'മാസി'ന് വേണ്ടി വിമാനത്തിനകത്ത് കിടന്ന് പുകവലിച്ചു; പണി വാങ്ങിക്കൂട്ടിയെന്ന് അഭിപ്രായം