
ദില്ലി: സവാളയ്ക്ക് കയറ്റുമതി ചുങ്കം കൂട്ടി കേന്ദ്രസർക്കാർ. കയറ്റുമതി ചുങ്കം നാൽപത് ശതമാനമായി കൂട്ടിയാണ് കേന്ദ്രസർക്കാർ ഉത്തരവായത്. ഡിസംബർ 31 വരെയാണ് കൂടിയ നികുതി ചുമത്തുക. രാജ്യത്ത് വിപണിയിൽ സവാള ലഭ്യത ഉറപ്പാക്കാനാണ് നടപടിയെന്നാണ് കേന്ദ്രം അറിയിക്കുന്നത്.
ക്രൂഡ് ഓയിൽ കയറ്റുമതി; 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ
തക്കാളിക്ക് പിന്നാലെ വരും ദിവസങ്ങളിൽ രാജ്യത്ത് ഉള്ളി വിലയും കൂടുമെന്ന് രണ്ടാഴ്ച്ച മുമ്പ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. റേറ്റിംഗ് ഏജൻസിയായ ക്രിസിൽ മാർക്കറ്റ് ഇന്‍റലിജൻസ് ആൻഡ് അനലിറ്റിക്‌സിന്‍റെ റിപ്പോർട്ട് പ്രകാരം ഉള്ളി വില ഓഗസ്റ്റ് അവസാനത്തോടെ കിലോയ്ക്ക് 70 രൂപ വരെ ഉയരും. വിതരണത്തിലുണ്ടാകുന്ന കുറവ് മൂലം ചില്ലറ വിപണിയിൽ കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചന നൽകിയിരുന്നു.
ഉള്ളിയുടെ വിതരണത്തിലെയും ആവശ്യകതയിലെയും അസന്തുലിതാവസ്ഥ ഓഗസ്റ്റ് അവസാനത്തോടെ വിപണി വിലയിൽ പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ സെപ്റ്റംബർ ആദ്യവാരം മുതൽ ചില്ലറ വിപണിയിൽ വില ഗണ്യമായി വർധിക്കുമെന്നും കിലോയ്ക്ക് 70 രൂപ വരെ എത്തുമെന്നും വിപണി വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഉള്ളി വില 2020 ലെ കൂടിയ നിരക്കിലെത്തില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ വർഷം ഫെബ്രുവരി - മാർച്ച് മാസങ്ങളിലെ വിൽപ്പന കൂടിയ തോതിലായിരുന്നു. ഈ വർഷം ജനുവരി - മെയ് കാലയളവിൽ, ഉള്ളി വില കുത്തനെ കുറഞ്ഞതോടെ വ്യാപാരികൾ ഉള്ളി വില കുറച്ച് കൂടുതലായി വിറ്റഴിച്ചിരുന്നു. ഇതും സ്റ്റോക്ക് കുറയാൻ കാരണമായി. അതേസമയം, മഴ വിളവെടുപ്പിനെ ബാധിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും.