
ദില്ലി:ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നിയമ സഹായത്തിനായി കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി ഇന്ന് റായ്പൂരിൽ എത്തും. ബിജെപി നേതാവ് അനൂപ് ആന്‍റണിയാണ് രാവിലെ ഛത്തീസ്ഗഡിൽ എത്തുന്നത്. അനൂപ് ആന്‍റണി ഇന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയെ അടക്കം കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യും. ഇതിനിടെ, പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു. എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നിബഹ്‌നാൻ തുടങ്ങിയവർ ഛത്തീസ്ഗഡിലെ ദുർഗിലെത്തും. എംപിമാരുടെ സംഘം ദില്ലിയിൽ നിന്ന് പുറപ്പെട്ടു.
ബിജെപി പ്രതിനിധിയുടെ വരവുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഛത്തീസ്ഗഡിലെ വൈദികർ ആവശ്യപ്പെട്ടു. കേരള ബിജെപി പ്രതിനിധി ഇവിടെയുള്ളവരുടെ തെറ്റിദ്ധാരണ നീക്കാൻ ഇടപെടണമെന്ന് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന റായ്പൂർ അതിരൂപത വൈദികൻ സാബു ജോസഫ് പറഞ്ഞു. കന്യാസ്ത്രീകളുടെ സേവന പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് ഇവിടെയുള്ളവരെ ബോധ്യപ്പെടുത്താൻ ആണ് ഇടപെടേണ്ടത്. വരുന്ന ആൾക്ക് കന്യാസ്ത്രീകളെക്കുറിച്ച് ബോധ്യം ഉണ്ടെന്നാണ് പ്രതീക്ഷ .
മനുഷ്യക്കടത്ത് നടന്നു എന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ പ്രതികരണം വളരെ നേരത്തെ ആയിപ്പോയെന്നും സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം ആണ് നടക്കേണ്ടതെന്നും കൃത്യമായ അന്വേഷണം നടന്നാൽ സത്യം പുറത്തു വരുവെന്നും സാബു ജോസഫ് പറഞ്ഞു. തെറ്റിദ്ധാരണ മാറ്റാൻ മലയാളി കേന്ദ്ര മന്ത്രിമാർ ഇടപെടണമെന്നും ഇടപെടണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും സാബു ജോസഫ് പറഞ്ഞു. അറസ്റ്റിലായ കന്യാസ്ത്രീകൾക്കായി ദുർഗ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള നീക്കത്തിലാണ് സഭാ നേതൃത്വം.