
പട്ന: ബിഹാർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ (Bihar By election) തകർന്നടിഞ്ഞ് കോൺഗ്രസ് പാർട്ടി (Congress). ബിഹാറിലെ ബൊച്ചഹാൻ മണ്ഡലത്തിൽ നോട്ടക്കും പിന്നിലാണ് കോൺഗ്രസിന് കിട്ടിയ വോട്ടുകൾ. കോൺഗ്രസടക്കം 10 പാർട്ടികൾ നോട്ടക്ക് പിന്നിലായി. ആർജെഡി സ്ഥാനാർത്ഥി അമർ കുമാർ പാസ്വാൻ വൻ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി ബേബി കുമാരിയെ തോൽപ്പിപ്പോൾ കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീനും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല.
1.74 ശതമാനം വോട്ടുമായി നോട്ട നാലാം സ്ഥാനത്തു വന്നപ്പോൾ കോൺഗ്രസ്, മജ്‌ലിസ്, യുവ കാന്ത്രികാരി പാർട്ടി, സമതാ പാർട്ടി, ബജ്ജികാഞ്ചൽ വികാസ് പാർട്ടി, രാഷ്ട്രീയ ജനസംഭാവനാ പാർട്ടി എന്നിവയുടെ സ്ഥാനാർത്ഥിൾ നോട്ടക്ക് പിന്നിലായി. സ്വതന്ത്രരും നോട്ടക്ക് പിന്നിൽപോയി. വികാസ്ശീൽ ഇൻസാഫ് പാർട്ടി (വിഐപി) നേതാവായിരുന്ന മുസഫർ പാസ്വാന്റെ മരണത്തെ തുടർന്നാണ് ബൊച്ചാഹൻ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2020-ലെ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ രാമൈ റാമിനെ തോൽപ്പിച്ചാണ് മുസാഫിർ പാസ്വാൻ നിയമസഭയിലെത്തിയത്.
മുസാഫിർ പാസ്വാന്റെ മകനായിരുന്നു ആർജെഡി സ്ഥാനാർഥി. വിഐപി പാർട്ടിയുമായി പിണങ്ങിയ പാസ്വാന്റെ മകൻ അമർ കുമാർ ആർജെഡിയിൽ ചേരുകയായിരുന്നു. 2020ൽ ആർജെഡി ടിക്കറ്റിൽ മത്സരിച്ചു തോറ്റ രാമൈ റാമിന്റെ മകൾ ഗീതാ കുമാരിയാണ് ഇത്തവണ വിഐപിക്കു വേണ്ടി മത്സരത്തിനിറങ്ങിയത്. ആർജെഡി സഖ്യത്തിൽ നിന്ന് വേർപെട്ട കോൺഗ്രസ് ഇത്തവണ ഇത്തവണ സ്ഥാനാർത്ഥിയായി തരുൺ ചൗധരിയെ നിർത്തി.
ജയിക്കാമെന്ന പ്രതീക്ഷയിൽ ബിജെപി എൽജെപിയിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബേബി കുമാരിയെ സ്ഥാനാർത്ഥിയാക്കി. എന്നാൽ 36000 വോട്ടുകൾക്ക് അമർ കുമാർ ജയിച്ചു. ബേബി കുമാരിയാണ് രണ്ടാം സ്ഥാനത്ത്. 2966 വോട്ടുകൾ (1.74 ശതമാനം) നേടി 'നോട്ട' നാലാം സ്ഥാനത്തെത്തി. കോൺഗ്രസിന് വെറും 1336 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam