കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യയിൽ അന്വേഷണം തുടരുകയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങൾ അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. 

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് മരണകാരണത്തെക്കുറിച്ച് അന്തിമ നിഗമനത്തിൽ എത്തുന്നത് അകാലത്തിലുള്ള നടപടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസിൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു. സിജെ റോയിയുടെ കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും മൊഴികൾ ഉടൻ രേഖപ്പെടുത്തും. ഇതിനായി കുടുംബാംഗങ്ങൾക്കും അടുത്ത അനുയായികൾക്കും സമ്മൻസ് അയച്ചിട്ടുണ്ട്. പരിശോധനാ സമയത്ത് തങ്ങൾ രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും റോയിയെ നേരിട്ട് ചോദ്യം ചെയ്തിട്ടില്ലെന്നും ഐടി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് അയച്ച കത്തിനെക്കുറിച്ച് മന്ത്രി പരമേശ്വര പ്രതികരിച്ചു. ആദായനികുതി വകുപ്പ് കേന്ദ്ര മന്ത്രാലയത്തിന് കീഴിലായതിനാൽ ഇതിൽ എന്ത് നടപടി വേണമെന്ന് ധനമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഒരു ജുഡീഷ്യൽ അന്വേഷണമോ മറ്റ് അന്വേഷണമോ അവർ പ്രഖ്യാപിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സിജെ റോയിയുടെ മരണം രാജ്യത്തെ നികുതി ഭരണകൂടത്തിന് ഏറ്റ കറയാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ജനുവരി 30-ന് ബംഗളൂരുവിലെ ഓഫീസിൽ ആദായനികുതി റെയ്ഡ് നടന്നുകൊണ്ടിരിക്കെയാണ് സിജെ റോയി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ഓഫീസിൽ തനിച്ചായിരുന്ന സമയത്ത് അദ്ദേഹം സ്വന്തം നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു എന്നാണ് നിഗമനം. മരണസമയത്ത് റെയ്ഡ് നടപടികളിൽ പാലിക്കേണ്ട ചട്ടങ്ങളിൽ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷവും കുടുംബവും ആരോപിക്കുന്നുണ്ട്.