Latest Videos

ലോക്സഭയിൽ കയ്യാങ്കളി; സ്പീക്കര്‍ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്

By Web TeamFirst Published Mar 2, 2020, 3:25 PM IST
Highlights

ബിജെപി എംപി ശാരീരികമായി ആക്രമിച്ചു. പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്ന് സ്പീക്കറോട് ചോദിച്ച് രമ്യ ഹരിദാസ്. പ്രതിഷേധ ബാനറുമായി അടുത്ത് വന്ന  ഗൗരവ് ഗോഗോയി ഹൈബി ഈഡൻ എന്നിവരെയും ബിജെപി എംപിമാര്‍ പിടിച്ച് തള്ളിയിരുന്നു  

ദില്ലി: ദില്ലി കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി ലോക്സഭയിൽ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി ഭരണപക്ഷ നിരയിലേക്ക് അടുത്ത ഗൗരവ് ഗോഗോയി ഹൈബി ഈഡൻ എന്നിവരെ പിടിച്ച് തള്ളി. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്സഭയിലെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞു. ബിജെപി എംപി ശാരീരികമായി ആക്രമിച്ചെന്നും  പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും സ്പീക്കറോട് ചോദിച്ച് രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു. 

ദില്ലി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തി വച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികൾ ആരംഭിച്ചപ്പോഴും പ്രതിപക്ഷ നിര വിട്ടുവീഴ്ചക്ക് തയ്യാറായില്ല.  ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാൻ രാജ്യസഭയിൽ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു. 

ലോക്സസഭയിലാകട്ടെ നടപടി നീട്ടിക്കൊണ്ട് പോകാനാണ് സ്പീക്കര്‍ ശ്രമിച്ചത്. പ്ലക്കാഡും ബാനറും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബാനറുമായി സഭയുടെ നടുത്തളത്തിലുണ്ടായിരുന്ന ഗൗരവ് ഗോഗോയി ഹൈബി ഈഡൻ എന്നിവര്‍ ബിജെപി എംപി സംസാരിച്ച് തുടങ്ങിയപ്പോൾ മുഖം മറയ്ക്കുന്ന രീതിയിൽ ബാനര്‍ പിടിച്ച് ഭരണനിരയ്ക്ക് അടുത്തെത്തിയതോടെയാണ് കയ്യാങ്കളിയായത്. 

ബിജെപി എംപിമാരെത്തി ഇരുവരെയും പിടിച്ച് തള്ളി.  അതോടെ ബഹളം സംഘര്‍ഷത്തിന് വഴിമാറി. ബെന്നി ബെഹന്നാൻ അടക്കം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാര്‍ വരെ ഭരണ നിരയെ പ്രതിരോധിക്കാൻ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാ നടപടികൾ നിര്‍ത്തിവക്കുകയായിരുന്നു. ലോക്സഭയിൽ ബഹളം വച്ച എംപിമാര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ മുന്ന് മണിക്ക് ശേഷം 

സഭക്ക് അകത്തും പുറത്തും ദില്ലി കലാപത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. പാർലമെൻറിനു പുറത്ത് കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആംആദ്മി പാർട്ടിയും വെവ്വേറെ പ്രതിഷേധ ധർണ്ണ നടത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രതിഷേധം.

കലാപം അപലപിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സ്പീക്കർക്ക് കത്തുനല്കി. മൃദുനിലപാടെന്ന ആരോപണം ആം ആദ്മി പാർട്ടി തള്ളി. ദില്ലിയിൽ സ്ഥിതി സാധാരണനിലയിലായശേഷം ചർച്ചയാവാമെന്ന സർക്കാർ നിലപാട് പ്രതിപക്ഷം തള്ളിക്കളഞ്ഞു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയും പ്രതിഷേധത്തിൽ പങ്കു ചേർന്നു.

 

 

click me!