
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ 'പേ സിഎം' ടി ഷർട്ട് ധരിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മർദ്ദിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തതായി കോൺഗ്രസ് ആരോപിക്കുന്നു. ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കർണാടക. കർണാടകയിൽ യാത്ര തുടരുന്നതിനിടെ കോൺഗ്രസ് പ്രവർത്തകനായ അക്ഷയ് കുമാർ പേ സിഎം കാമ്പയിന്റെ ഭാഗമായി പുറത്തുവന്ന, ക്യൂ ആർ കോഡ് മാതൃക പതിച്ച ടീ ഷർട്ടായിരുന്നു ധരിച്ചിരുന്നത്.
ക്യൂ ആർ കോഡുള്ള പേ സിഎം പോസ്റ്ററും കൊടിയും പിടിച്ച് കാംപയിൻ അടങ്ങുന്ന ടീഷർട്ടും ധരിച്ചായിരുന്നു അക്ഷയ് യാത്രയെ എതിരേറ്റത്. ഇതോടെയായിരുന്നു പൊലീസ് ഇടപെട്ടത്. ടീഷർട്ട് അഴിച്ചുമാറ്റുകയും ഇയാളെ പൊലീസ് മർദ്ദിക്കുകയും ചെയ്തെന്നാണ് കോൺഗ്രസ് ആരോപണം. അക്ഷയിയെ പൊലീസ് പിന്നിൽ നിന്ന് ഇടിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
'പേസിഎം' ടീ ഷർട്ട് ധരിച്ച ഞങ്ങളുടെ പ്രവർത്തകനു നേരെയുള്ള അതിക്രമങ്ങൾ അപലപനീയമാണെന്ന് കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഇയാളുടെ ടീ ഷർട്ട് അഴിച്ചുമാറ്റാനും ആക്രമിക്കാനും പൊലീസിന് ആരാണ് അധികാരം നൽകിയത്?, ഇവർ പൊലീസാണോ അതോ ഗുണ്ടകളോ? അതിക്രമം നടത്തിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്യണം എന്നും സംഭവത്തിന്റെ വീഡിയോ സഹിതം കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. വീഡിയോയിൽ, ഒരു പോലീസുകാരൻ കുമാറിന്റെ കഴുത്തിൽ പുറകിൽ നിന്ന് മുഷ്ടി ചുരുട്ടി ഇടിക്കുന്നത് വ്യക്തമാണ്.
ശശി തരൂരിനല്ല; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പിന്തുണ ഖാര്‍ഗെയ്‍ക്കെന്ന് വി ഡി സതീശന്‍
കമ്മീഷന്‍ ആരോപണത്തിന്‍റെ പേരില്‍ മന്ത്രി ഈശ്വരപ്പ രാജിവച്ചതിന് പിന്നാലെയാണ്, കമ്മീഷൻ വിവാദം സര്‍ക്കാരിനെതിരെ രൂക്ഷമായത്. സന്തോഷ് എന്ന കോണ്‍ട്രാക്ടര്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയിരുന്നു. നാല്‍പ്പത് ശതമാനം കമ്മീഷന് എങ്കിലും നല്‍കാതെ ഒരു ബില്ലും കര്‍ണാടകയില്‍ പാസാവില്ലെന്ന് സന്തോഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേ സിഎം കാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയത്.
40percentsarkara.com എന്ന പേരിലുള്ള വെബ്സൈറ്റ് നേരത്തെ കോണ്‍ഗ്രസ് തുറന്നിരുന്നു. ബിജെപി സര്‍ക്കാരിലെ അഴിമതി അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്കായി ആണ് ഈ വെബ്സൈറ്റ്. തെളിവുകള്‍ ഉള്‍പ്പടെ വെബ്സൈറ്റില്‍ നല്‍കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരാതി നല്‍കാന്‍ ഒരു ടോള്‍ഫ്രീ നമ്പറും വെബ്സൈറ്രില്‍ നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam