
ദില്ലി : അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാട് അഴിമതിക്കേസിലെ പ്രതി ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യൻ മിഷേല്‍ ജെയിംസിന് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ അനുമതി. ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരുന്ന മിഷേലിനെ പാസ്‌പോർട്ടിന് അപേക്ഷിക്കാന്‍ അനുവദിക്കണമെന്ന് ദില്ലി റൗസ് അവന്യൂ കോടതി നിർദ്ദേശിച്ചു. തിഹാര്‍ ജയിൽ അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പാസ്‌പോർട്ട് ലഭിക്കാന്‍ രണ്ടുമാസമെങ്കിലും സമയമെടുക്കുമെന്ന് മിഷേല്‍ കോടതിയെ അറിയിച്ചു.
ജാമ്യം വ്യവസ്ഥയുടെ ഭാഗമായി പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ കസ്റ്റഡിയിലുള്ള രേഖകള്‍ പരിശോധിക്കാനും കോടതി അനുമതി നല്‍കി. സിബിഐ ഇഡി കേസുകൾ മിഷേലിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചെങ്കിലും സുരക്ഷ കണക്കിൽ എടുത്ത് ജയിലിൽ തന്നെ തുടരാനാണ് താല്പര്യം എന്ന് മിഷേൽ അറിയിച്ചിരുന്നു. കേസിൽ ക്രിസ്ത്യൻ മിഷേലിനായി അഭിഭാഷകരായ അൽജോ കെ ജോസഫ്, എം എസ് വിഷ്ണു ശങ്കർ, ശ്രീറാം പാറക്കാട്ട് എന്നിവർ ഹാജരായി.