
ലക്നൗ: യുപിയില്‍ ആദ്യമായി കൊവിഡ് ബാധിച്ച ഡോക്ടര്‍ പ്ലാസ്മ തെറാപ്പിക്കായി രക്തം നല്‍കി. പൂര്‍ണ്ണമായും രോഗമുക്തനായ ശേഷമാണ് ഗുരുതരമായ കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് പ്ലാസ്മ തെറാപ്പിക്കായി അദ്ദേഹം തന്‍റെ രക്തം നല്‍കിയത്.
കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടറാണ് തൗസീഫ് ഖാന്‍. യൂണിവേഴ്സിറ്റിയില്‍ പൂര്‍ണ്ണമായും കൊവിഡ് രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയും ലബോറട്ടറിയുമുണ്ട്. ഉത്തര്‍ പ്രദേശില്‍ ആദ്യമായി കൊവിഡ് ബാധിക്കുന്ന ഡോക്ടര്‍ ആണ് ഖാന്‍. കൊവിഡ് വാര്‍ഡില്‍ എത്തിയ രോഗിയെ ചികിത്സിച്ചതുവഴിയാണ് രോഗം ബാധിച്ചത്.
Read More: കൊവിഡ് 19; പ്ലാസ്മ തെറാപ്പി ഫലപ്രദമോ? ഡോക്ടര്‍ പറയുന്നു...
''ഞാന്‍ 21 ദിവസമായി ഐസൊലേഷനിലായിരുന്നു. പിന്നെ 14 ദിവസത്തെ ക്വാറന്‍റൈനിലും പ്രവേശിച്ചു. ഇപ്പോള്‍ പൂര്‍ണ്ണമായും രോഗമുക്തനായി. പ്ലാസ്മ ദാനം ചെയ്യാന്‍ കെജിഎംയുവില്‍ എത്തിയതാണ്. കൊവിഡ് മുക്തരായ മുഴുവന്‍ രോഗികളും പ്ലാസ്മ ദാനം ചെയ്യാന്‍ മുന്നോട്ടുവരണം. പ്ലാസ്മ ദാനം ചെയ്യുന്നതിലൂടെ കൊവിഡ് ഗുരുതരമായി ബാധിച്ചവരെ സഹായിക്കാനാകും. ഇത് വളരെ എളുപ്പമുള്ള കാര്യമാണ്. ഒട്ടും അപകടമില്ല'' - ഡോ. ഖാന്‍ പറഞ്ഞു.
Read More: കൊവിഡ് 19; എന്താണ് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി ചികിത്സ..?
ദില്ലിയില്‍ പ്ലാസ്മ തെറാപ്പി പരീക്ഷണം നടക്കുന്നുണ്ട്. മികച്ച ഫലം ലഭിക്കുന്നതുകൊണ്ട് ഇത് പ്രോത്സാഹിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.
ഡോക്ടര്‍ ഖാന് പുറമെ രോഗമുക്തയായ ഉമ ശങ്കര്‍ പാണ്ഡെയും പ്ലാസ്മ തെറാപ്പിക്കായി രക്തം ദാനം ചെയ്തിരുന്നു. ഉത്തര്‍പ്രദേശില്‍ 1800 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 29 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam