
കോട്ടയം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമർശനം. പിണറായിയുടെ പ്രവർത്തന ശൈലി മാറണമെന്നും മുഖ്യമന്ത്രിയായ അതേ ശൈലി പ്രതിപക്ഷ നേതാവ് ആകുമ്പോൾ ഉണ്ടാവരുതെന്നും കോട്ടയം ജില്ലാ കമ്മിറ്റിയിൽ വിമര്‍ശനം ഉയര്‍ന്നു. പാർട്ടി സെക്രട്ടറി അടക്കം സിപിഎം നേതാക്കൾ ജനങ്ങളിൽ നിന്ന് അകലുന്നു എന്നും വിമർശനം. കേരള കോൺഗ്രസിനെതിരെയും ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനമുണ്ടായി. ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് എം ക്രോസ് വോട്ട് ചെയ്തുവെന്നും കേരള കോൺഗ്രസ് വോട്ടുകൾ യുഡിഎഫിന് അനുകൂലമായിയെന്നും കമ്മിറ്റി വിലയിരുത്തി. കോട്ടയത്ത് സ്ഥാനാർത്ഥി നിർണയത്തിലും ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് അതൃപ്തിയുണ്ട്. അനിൽകുമാറിന് പകരം സുരേഷ് കുറുപ്പിനെ ഇറക്കിയാൽ ജയിക്കുമായിരുന്നു എന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടുന്നു.
അതേസമയം, വിവിധ ജില്ലാ നേതൃയോഗങ്ങളിൽ കടുത്ത വിമർശനം ഉയരുന്നതിനിടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പൂർണ്ണമായും സംരക്ഷിക്കുകയാണ് സിപിഎം നേതൃനിര. സിപിഎമ്മിൽ നേതൃമാറ്റത്തിന്‍റെ ആവശ്യമില്ലെന്ന ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുതെന്ന് എം സ്വരാജ് ആവശ്യപ്പെട്ടു. പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്റെയും പേര് പറഞ്ഞാണ് ജില്ലാ നേതൃയോഗങ്ങളിൽ അടക്കം കടുത്ത വിമർശനങ്ങൾ ഉയരുന്നത്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നതാണ് നല്ലതെന്ന് എം വി ഗോവിന്ദൻ ഇരുന്ന പാർട്ടി യോഗങ്ങളിൽ തന്നെ അഭിപ്രായമുണ്ട്. പത്ത് വർഷം ഭരിച്ച് തോറ്റ പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിലുമുണ്ട് വ്യാപക വിമർശനം. പ്രായപരിധി ഇളവിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്ന പിണറായി വിജയനെതിരെ പിബിയിലെ മുറുമുറുപ്പിന് പിന്നാലെ കാഴ്ഘടകങ്ങളിൽ നിന്നും എതിർസ്വരം ഉയരുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പ്രതിരോധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam