
ദില്ലി: ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ പരിഗണിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി. സിപിഎം എംപിമാർ എതിർത്ത് കത്ത് നൽകിയതോടെ രാജസ്ഥാനിൽ നിന്നുള്ള സ്വതന്ത്ര അംഗം കിരോഡി ലാൽ മീണ ബിൽ അവതരിപ്പിക്കുന്നത് വീണ്ടും മാറ്റി. ഏകീകൃത സിവിൽ നിയമത്തിന്റെ സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാർ വീണ്ടും നിയമകമ്മീഷനോട് ആവശ്യപ്പെടുമെന്നാണ് സൂചന.
ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ ഇതു മൂന്നാം തവണയാണ് അവതരിപ്പിക്കാതെ മാറ്റുന്നത്. രാജസ്ഥാനിൽ നിന്നുള്ള സ്വതന്ത്ര അംഗം കിരോഡിലാൽ മീണയുടെ സ്വകാര്യ ബില്ലിനെതിരെ എളമരം കരീം പരാതി നല്കുകയായിരുന്നു. രാജ്യത്തെ മതസൗഹാർദ്ദം തകർക്കുന്നതാവും ബില്ലെന്ന് എളമരം കരീം കത്തിൽ ചൂണ്ടിക്കാട്ടി. കോടതി വിധികളെക്കുറിച്ച് തെറ്റായ വ്യഖ്യാനമാണ് ബില്ലിലുള്ളതെന്നും എളമരം ആരോപിച്ചു.
ബില്ലവതരിക്കാതെ കിരോഡിലാൽ മീണ ഇന്നും മാറി നില്ക്കുകയായിരുന്നു. ഏകീകൃത സിവിൽ നിയമത്തെക്കുറിച്ച് പഠിക്കാൻ ഇരുപത്തിയൊന്നാം നിയമകമ്മീഷനെ കേന്ദ്രം ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോൾ നിയമം കൊണ്ടു വരാനുള്ള സാഹചര്യം ഇല്ലെന്നായിരുന്നു വിശദമായ ചർച്ചയ്ക്കു ശേഷം കമ്മീഷന്റെ നിലപാട്. സമവായം ഇല്ലാതെ നിയമം കൊണ്ടു വരേണ്ടതില്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞു. ഇതിനു ശേഷം 75000 പ്രതികരണങ്ങൾ സർക്കാരിന് ലഭിച്ചു. ഏകീകൃത സിവിൽ നിയമം വേണമെന്ന ഹർജികളിൽ ചില കോടതികൾ കേന്ദ്രത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇതു വീണ്ടും നിയമകമ്മീഷന് വിടാനാണ് ആലോചന. 22 ആം നിയമകമ്മീഷൻ ഇതുവരെ രൂപീകരിച്ചിട്ടില്ല. രൂപീകരണത്തിനു ശേഷം വിഷയം കമ്മീഷന് വിടുമെന്ന സൂചന മന്ത്രി കിരൺ റിജിജു നൽകി. ബിജെപിയുടെ അടിസ്ഥാന വിഷയങ്ങളിൽ രാമക്ഷേത്രം, ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എന്നിവയ്ക്കു ശേഷം ഏകീകൃത സിവിൽ നിയമം കൂടി രണ്ടായിരത്തി ഇരുപത്തിനാലിന് മുമ്പ് നടപ്പാകുമോ എന്നറിയാൻ കാത്തിരിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam