
ദില്ലി: ജവഹർലാൽ നെഹ്‍റു സർവകലാശാലയിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് ഡിസിപി ദേവേന്ദ്ര ആര്യ. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചുവെന്നും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ഡിസിപി അറിയിച്ചു.
അതിനിടെ, എഫ്‌ഐആറിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആറ് വകുപ്പുകൾ ചേർത്താണ് അക്രമികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആയുധമേന്തിയുള്ള കലാപ ശ്രമം, അനധികൃതമായി സംഘംചേരൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എഫ്ഐആറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ജെഎൻയു ഹോസ്റ്റലിൽ രാത്രി നടന്ന മുഖം മൂടി ആക്രമണത്തിൽ വൻ പ്രതിഷേധമാണ് ഇന്നും നടന്നത്. ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി. അക്രമികള്‍ അടിച്ച് തകർത്ത സബർമതി ഹോസ്റ്റലിൽ നിന്ന് പ്രതിഷേധ പ്രകടനവുമായി വിദ്യാർത്ഥികൾ സർവകലാശാലയുടെ പ്രധാന ഗേറ്റിൽ എത്തി. മാർച്ചിന് പിന്തുണയുമായി വിവിധ ഇടത് സംഘടന പ്രവർത്തകർ ക്യാമ്പസിന് മുന്നിലെത്തിയിരുന്നു. മാർച്ച് കണക്കിലെടുത്ത് ജെഎൻയുവിലേക്കുള്ള വഴികൾ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. പ്രധാന ഗേറ്റിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾ കാമ്പസിന് മുന്നിൽ കുത്തിയിരിന് പ്രതിഷേധിച്ചു.
യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കം പരിക്കേറ്റ വിദ്യാർത്ഥികൾ മാധ്യമങ്ങളെ കണ്ടു. സർവകലാശാലയിൽ നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് ആരോപിച്ചു. എല്ലാ സർവകലാശാലയും ആർഎസ്എസ് - ബിജെപി പിന്തുണയോടെ എബിവിപി ആക്രമം നടത്തുകയാണെന്നും സമരത്തെ അടിച്ചൊതുക്കാനാകില്ലെന്നും ഐഷി പറഞ്ഞു. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ തലയ്ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് എയിംസിൽ ചികിത്സയിലായിരുന്ന ഐഷി, ഇരുപത്തിനാല് മണിക്കൂറിനകം തിരികെ ക്യാമ്പസിലെത്തി സമരം നയിച്ചു. ഐഷിയുടെ നെറ്റിയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അക്രമികൾ തല്ലിയതിൽ തലയ്ക്ക് ആഴമേറിയ മുറിവുണ്ട്.
Also Read: 'ചുറ്റികയെടുത്ത് തല അടിച്ചു പൊളിക്കാൻ ശ്രമം, വാക്കുകൾ കൊണ്ട് നേരിടും', ഐഷി ഘോഷ്