
ലക്കനൗ: ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍ പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു യുവാവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസട്രര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടി സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. വഴിയില്‍ വെച്ച് പ്രതികളിലൊരാളായ 15 കാരന്‍ കുട്ടിയെ കാറില്‍ കയറ്റി. സ്കൂളില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞാണ് കുട്ടിയെ കാറില്‍ കയറ്റിയത്. കാര്‍ കുറച്ച് മുന്നോട്ട് നീങ്ങിയതിന് ശേഷം മറ്റ് രണ്ട് പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നിവരും കാറില്‍ കയറി. തുടര്‍ന്ന് പെണ്‍കുട്ടിയെ മൂവരും ബലമായി ഒരു മുറിയില്‍ കൊണ്ടുപോവുകയും കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിക്ക് ബോധം വരുമ്പോഴേക്ക് പ്രതികള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ശേഷം പെണ്‍കുട്ടി സഹായത്തിനായി കരഞ്ഞുവിളിച്ചു. തുടര്‍ന്ന് തന്‍റെ അമ്മായിയോട് പെണ്‍കുട്ടി വിവരങ്ങള്‍ തുറന്നു പറയുകയും വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
പ്രതികളിലൊരാള്‍ കൃത്യം നടത്തുന്നതിന് തലേ ദിവസം പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ സംസാരിച്ചിരുന്നു. നേരിട്ട് കാണണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി അത് നിഷേധിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം