മാസ ശമ്പളം 2.25 ലക്ഷമാക്കിയിട്ടും ഡോക്ടര്‍മാരുടെ ക്ഷാമമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

By Web TeamFirst Published Sep 21, 2020, 10:20 AM IST
Highlights

ഞായറാഴ്ച പൂനെയിലെ സാസോണ്‍ ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 213 ഡോക്ടര്‍മാരെയാണ് പൂനെയ്ക്ക് ആവശ്യമുള്ളത്.

പൂനെ: വന്‍തുക ശമ്പളമായി പ്രഖ്യാപിച്ചിട്ട് പോലും ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന് പരാതിയുമായി പൂനെ. മാസം 2.25 ലക്ഷം രൂപ ശമ്പളം പ്രഖ്യാപിച്ചിട്ട് പോലും ആശുപത്രികളിലേക്ക് ഡോക്ടര്‍മാരെ കിട്ടുന്നില്ലെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപേ വ്യക്തമാക്കുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 213 ഡോക്ടര്‍മാരെയാണ് പൂനെയ്ക്ക് ആവശ്യമുള്ളത്. സര്‍ക്കാര്‍ വന്‍തുക ശമ്പളം പ്രഖ്യാപിച്ചിട്ടും ഡോക്ടര്‍മാര്‍ തയ്യാറാവുന്നില്ലെന്നാണ് മന്ത്രി ഞായറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. 

ഞായറാഴ്ച പൂനെയിലെ സാസോണ്‍ ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പൂനെ കളക്ട്രേറ്റ്, പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില് നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ ഓക്സിജന്‍ സംഭരണം കൂട്ടാനും, ഐസിയു കിടക്കകളുടെ എണ്ണം കൂട്ടാനും ടെലി ഐസിയു സംവിധാനം സംസ്ഥാനത്തെങ്ങും എത്തിക്കാനും, ഡോക്ടര്‍മാരുടെ എണ്ണം കൂട്ടാനും ധാരണയായിരുന്നു. 

പൂനെയിലെ പ്രധാന പ്രശ്നം കിടക്കകള്‍ ഇല്ലാത്തതാണെന്ന് അധികൃതര്‍ വിശദമാക്കുന്നു. പൂനെയിലെ സാസോണ്‍ ജനറല്‍ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 450ല്‍ നിന്ന് 850 ആയി ഉയര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ എണ്‍പത് ശതമാനം കിടക്കകളും കൊവിഡ് രോഗികള്‍ക്കായി നല്‍കേണ്ടി വരും. നിലവില്‍ സ്വകാര്യ ആശുപത്രികള്‍ നല്‍കിയിരിക്കുന്നത് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കിടക്കകളാണെന്നും മന്ത്രി വിശദമാക്കി. 

click me!