ആം ആദ്മിപാർട്ടി ഭരണ വിരുധ വോട്ടുകൾ പിളർത്തിയെന്ന കോൺഗ്രസ് ആരോപണം ഒരു പരിധി വരെ ശരിയാണ്. കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയ വോട്ട് വിഹിതത്തിൽ എത്ര ഇടിവുണ്ടായോ അത്രയും വോട്ട് വിഹിതം ഇത്തവണ ആം ആദ്മി പാർട്ടി നേടി
ദില്ലി: ഗുജറാത്തിൽ അത്ഭുത വിജയം നേടുമെന്ന പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് ഗോദയിൽ സംസ്ഥാനത്ത് കന്നി അങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടിക്ക് ഫലം വരുമ്പോൾ ആഹ്ളാദത്തിന് ഏറെ വകയുണ്ട്. സംസ്ഥാനത്ത് സാന്നിധ്യമറിയിക്കാനായി എന്നതിനപ്പുറം നിയമസഭയിൽ എ എ പി പ്രതിനിധികൾ ഇരിപ്പിടവും ഉറപ്പിച്ചു. കന്നി പോരിൽ അഞ്ച് സ്ഥാനാർഥികളാണ് വിജയിച്ചു കയറിയത്. ഇതിനൊപ്പം ഒട്ടേറെ മണ്ഡലങ്ങളിൽ കോൺഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനവും എ എ പി നേടിയിട്ടുണ്ട്. കോൺഗ്രസിനാണ് എ എ പിയുടെ മുന്നേറ്റം വലിയ തിരിച്ചടി സമ്മാനിച്ചത്. ആം ആദ്മിപാർട്ടി ഭരണ വിരുധ വോട്ടുകൾ പിളർത്തിയെന്ന കോൺഗ്രസ് ആരോപണം ഒരു പരിധി വരെ ശരിയാണ്. കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയ വോട്ട് വിഹിതത്തിൽ എത്ര ഇടിവുണ്ടായോ അത്രയും വോട്ട് വിഹിതം ഇത്തവണ ആം ആദ്മി പാർട്ടി നേടി എന്നതും മറ്റൊരു യാഥാർത്ഥ്യം.
ഹിമാചലിലെ ഒരേ ഒരു ചെങ്കനൽ തരി, രാകേഷ് സിൻഹക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനമില്ല! സംഭവിച്ചതെന്ത്?
ആറിലൊന്ന് മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് ആപ്പ് പിന്തള്ളി. സൗരാഷ്ട്ര മേഖലയിലാണ് അങ്ങനെ നോക്കിയാൽ ആപ്പ് കൂടുതൽ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന മേഖലയാണിതെന്നാണ് മറ്റൊരു യാഥാർത്ഥ്യം. തെക്കൻ ഗുജറാത്തിൽ കോൺഗ്രസ് വലിയ ശക്തിയല്ലായിരുന്നെങ്കിലും ആപ്പ് ഈ മേഖലയിലും വൻ മുന്നേറ്റം നടത്തിയതോടെ കോൺഗ്രസ് ചിത്രത്തിലേ ഇല്ലാതായി. ഹിന്ദുത്വ ആശയങ്ങൾ മുന്നോട്ട് വച്ച് പ്രചാരണം നടത്തിയ ആപ്പ് ചില മണ്ഡലങ്ങളിൽ ബിജെപിക്കും തലവേദന ആയിട്ടുണ്ട്.
അതേസമയം ഗുജറാത്തിലെ പ്രകടനത്തിൽ എ എ പി നേതൃത്വം വലിയ സംതൃപ്തിയാണ് പങ്കുവയ്ക്കുന്നത്. എ എ പിക്ക് ദേശീയ പാർട്ടി പദവി ഇതോടെ ലഭിക്കുമെന്നുറപ്പാണ്. ദേശീയ കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ ആദ്യ പ്രതികരണം തന്നെ മറ്റൊന്നല്ല. ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയായി പ്രഖ്യാപിച്ചുകൊണ്ടാണ് കെജ്രിവാൾ, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യ പ്രതികരണം നടത്തിയത്. എ എ പിക്കൊപ്പം നിന്ന ജനങ്ങൾക്ക് നന്ദി അറിയിച്ച കെജ്രിവാൾ അഹോരാത്രം പണിയെടുത്ത പ്രവർത്തകർക്കും അഭിവാദ്യം അർപ്പിച്ചു. ഒപ്പം തന്നെ ആപ്പ് നടത്തിയത് പോസിറ്റീവ് പ്രചാരണമാണെന്നും അതാണ് പാർട്ടിക്ക് ഗുണമായതെന്നും കെജ്രിവാൾ പ്രതികരിച്ചു.