
ദില്ലി: ദില്ലിയെ നടുക്കിയ സ്ഫോടനം വിവരിച്ച് ദില്ലി പൊലീസ് കമ്മീഷണർ സതീഷ് ഗോൾച്ച. ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 6.52 ഓടെ, സാവധാനത്തിൽ നീങ്ങിയ ഒരു വാഹനം ചുവന്ന സിഗ്നലിൽ നിർത്തി. പിന്നീട് വാഹനത്തിൽ സ്ഫോടനമുണ്ടായി. തുടർന്ന് സമീപത്തുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എഫ്എസ്എൽ, എൻഐഎ ഉൾപ്പെടെ എല്ലാ ഏജൻസികളും ഇവിടെയുണ്ട്. സ്ഫോടനത്തിൽ ചിലർ മരിച്ചു, ചിലർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരമന്ത്രിയും ഞങ്ങളെ വിളിച്ചിട്ടുണ്ട്. ഇടയ്ക്കിടെ അദ്ദേഹവുമായി വിവരങ്ങൾ പങ്കിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി വിവരം. എന്നാൽ ആരാണ് കസ്റ്റഡിയിലുള്ളതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. ദില്ലിയിൽ നടന്നത് ഭീകരാക്രമണമാണെന്ന നിഗമനത്തിലാണ് സർക്കാർ വൃത്തങ്ങൾ. സ്ഫോടനത്തിൽ 9 പേരാണ് മരിച്ചത്. ഇതിൽ അഞ്ചുപേരും പുരുഷൻമാരാണെന്നാണ് റിപ്പോർട്ട്.
സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam