
മുംബൈ/ദില്ലി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ദില്ലിയിലെ തിരക്കിട്ട കൂടിയാലോചനകളുമായി ബിജെപി. മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്നാവിസ് ദില്ലിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ജനറൽ സെക്രട്ടറി അരുണ് സിംഗും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അൽപസമയത്തിനകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ഫഡ്നാവിസ് നേരിൽ കാണും.
അതേസമയം മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരവെ ഉദ്ധവ് താക്കറെ സർക്കാറിനെ സമ്മർദത്തിലാക്കി ഗവർണറുടെ ഇടപെടൽ. സർക്കാർ താഴെ വീഴുമെന്ന ഭീഷണിക്കിടെ തിരക്കിട്ട് ഉത്തരവുകൾ നടപ്പാക്കിയെന്ന ബിജെപിയുടെ പരാതിയിൽ ഗവർണർ സർക്കാറിനോട് വിശദീകരണം തേടി. വിമത നീക്കം തുടങ്ങിയതോടെ 160ലേറെ സർക്കാർ ഉത്തരവുകൾ നടപ്പാക്കിയെന്നും അതിൽ അഴിമതി ഉണ്ടെന്നുമാണ് ആരോപണം.
അതേസമയം സഭയിൽ അവിശ്വാസം കൊണ്ടുവന്നാൽ അതിനെ മറികടക്കാനാകുമെന്ന പ്രതിക്ഷയിലാണ് ഉദ്ധവ് പക്ഷം ഇപ്പോഴുള്ളത്. വിമത ക്യാംപിലെ പകുതിയിലധികം എംഎഎൽഎമാരുമായി ഇപ്പോഴും ചർച്ച നടത്തുന്നുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ അവിശ്വാസമല്ല ഉദ്ദവ് സ്വയം രാജി വച്ചൊഴിയുകയാണ് വേണ്ടതെന്ന് വിമത ക്യാമ്പും ഇന്ന് ആവശ്യപ്പെട്ടു.
അതേസമയം ഭൂമി ഇടപാടുകേസിൽ സഞ്ജയ് റാവത്ത് ഇന്ന് ഇഡിക്ക് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിനെത്താൻ അസൌകര്യമുണ്ടെന്ന് റാവത്തിൻ്റെ അഭിഭാഷകൻ ഇഡി ഓഫീസിലെത്തി അന്വേഷണ സംഘത്തെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam