
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് 2 ദിവസം മാത്രം ബാക്കി നിൽക്കെ ഡി എം കെ സഖ്യത്തിൽ കല്ലുകടി പരസ്യമായി. ഡി എം കെയ്ക്കെതിരെ വിമർശനവുമായി സി പി എം രംഗത്തെത്തിയതോടെയാണ് മുന്നണിയിലെ അസ്യാരസ്യം പരസ്യമായത്. ഇടതുപാർട്ടികളെ ഡി എം കെ അംഗീകരിച്ചില്ലെന്ന വിമർശനം സി പി എം പി ബി അംഗം കെ ബാലകൃഷ്ണനാണ് ഉയർത്തിയത്. 5 സീറ്റിലേക്ക് ഇടത് പാർട്ടികളെ ഒതുക്കിയത് ശരിയായ നിലപാടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് രണ്ടക്ക സാമ്പത്തികവളർച്ച ഉണ്ടെന്നാണ് മന്ത്രിമാർ പറഞ്ഞിരുന്നത്. വളർച്ച ഉണ്ടായെങ്കിൽ തൊഴിലാളികളുടെ അധ്വാനവും കാരണമാണ്. ഈ തൊഴിലാളികൾക്ക് സർക്കാർ എന്ത് നൽകിയെന്ന ചോദ്യവും ബാലകൃഷ്ണൻ ഉയർത്തി. ഈ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്കിടയിൽ പ്രത്യേക ഉണർവ് പ്രകടമായിരുന്നു. മുൻപ് ഒരു തെരഞ്ഞെടുപ്പിലും ഇത് കണ്ടിട്ടില്ലെന്നും മാറ്റത്തിനായുള്ള ആഗ്രഹം യുവാക്കൾക്കിടയിൽ ഉണ്ടായിരുന്നു എന്നും മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സി പി എം പി ബി അംഗം കെ ബാലകൃഷ്ണന്റെ വിമർശനത്തിന് മറുപടിയുമായി ഡി എം കെയും രംഗത്തെത്തി. ബാലകൃഷ്ണൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നായിരുന്നു ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവൻ അഭിപ്രായപ്പെട്ടത്. ഇടത് പാർട്ടികൾ ഡി എം കെയ്ക്കൊപ്പം തന്നെയാണെന്നും 1967 മുതലുള്ള ബന്ധം ആണെന്നും പെരിയാറിനെ കണ്ടില്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് ആയേനെ എന്നാണ് കരുണാനിധി പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് പാർട്ടികൾ ഡി എം കെയ്ക്കൊപ്പം തുടരുമെന്നും ടി കെ എസ് ഇളങ്കോവൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam