
ദില്ലി: വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് തലവൻ മോഹൻ ഭഗവത്. അത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ലെന്നും രാമക്ഷേത്രം ഒരു വികാരമായിരുന്നുവെന്നും മോഹൻ ഭഗവത് പറഞ്ഞു. വിവിധ മതവിശ്വാസിങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്ന് മോഹൻ ഭഗവത് പറഞ്ഞു. യുപിയിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പുനെയിൽ നടന്ന പരിപാടിക്കിടെ മോഹൻ ഭാഗവതിന്‍റെ പ്രസ്താവന. രാമക്ഷേത്രത്തിന് സമാനമായി മറ്റിടങ്ങളിൽ സമാനമായ തര്‍ക്കമുണ്ടാക്കുന്നതിനെതിരെ നേരത്തെയും മോഹൻ ഭഗവത് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല. രാമക്ഷേത്രം ഒരു വികാരമായിരുന്നെന്നും എന്നാൽ, എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ട. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ലെന്നും എല്ലാവരും ഒന്നാണെന്നും ഭഗവത് പറഞ്ഞു. പഴയകാലത്തെ തെറ്റുകളിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോകത്തിന് തന്നെ ഇന്ത്യ മാതൃകയാകണം. രാമക്ഷേത്രം ഒരു വിശ്വാസത്തിന്‍റെ വിഷയമായിരുന്നു. രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്കാരമല്ല. എല്ലാവര്‍ക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താൻ കഴിയണമെന്നും ഭഗവത് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam